വാഷിംങ്ടണ്‍ : പാലസ്തീൻ ഇസ്രായേൽ സമാധാന പദ്ധതി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പാലസ്തീൻ രാഷ്ട്ര രൂപീകരണമാണ് ട്രംപ് മുന്നോട്ടുവച്ച നിർദ്ദേശങ്ങളിലൊന്ന്. അമേരിക്കൻ സന്ദർശനത്തിനെത്തിയ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനൊപ്പമാണ് ട്രംപ് സമാധാന പദ്ധതി പ്രഖ്യാപിച്ചത്. അതേസമയം അമേരിക്കൻ നിർദ്ദേശങ്ങൾ ഗൂഢാലോചന ആണെന്ന് പാലസ്തീൻ പ്രസിഡന്റ് ആരോപിച്ചു.
ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലേം തുടരുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. കിഴക്കൻ ജറുസലേമിൽ പാലസ്തീൻ ൮യി൯ ഒരു തലസ്ഥാനമൊരുക്കുമെന്നും അമേരിക്ക എംബസി തുറക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ അതെങ്ങനെയെന്ന് വ്യക്തമാക്കിയില്ല. വിശദാംശങ്ങൾ വെളിപ്പെടുത്താത്ത പതിവ് ട്രംപ് രീതി ഇവിടെയും തുടര്‍ന്നു.
ഇത് പാലസ്തീനുള്ള അവസാന അവസരമാണെന്നും ട്രംപ് പറഞ്ഞു. വെസ്റ്റ്ബാങ്കിലെ നിർമ്മാണ പ്രവർത്തനങ്ങൾ നാലുവർഷത്തേക്ക് നിർത്തിവെക്കണമെന്ന് ട്രംപ് ഇസ്രയേലിനോട് ആവശ്യപ്പെട്ടു. പക്ഷേ വെസ്റ്റ് ബാങ്ക് കയ്യേറ്റങ്ങൾ അമേരിക്ക അംഗീകരിച്ചു എന്നാണ് നെതന്യാഹു പിന്നീട് വിശദീകരിച്ചത്. പാലസ്തീനിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ പിൻവലിക്കണമെന്നതും സമാധാന നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു.
അതേസമയം ഈ നിർദ്ദേശങ്ങളെ പൂർണ്ണമായും തള്ളുകയാണ് പാലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. ഈ നീക്കങ്ങൾ ഗൂഢാലോചനയാണ്. പാലസ്തീന്റെ അവകാശങ്ങളെ വിൽക്കാൻ വച്ചിട്ടില്ലെന്നും അബ്ബാസ് തുറന്നടിച്ചു. ഈ നിർദ്ദേശങ്ങളോട് ആയിരം നോ പറയുന്നുവെന്നും അബ്ബാസ് പറഞ്ഞു. അമേരിക്കൻ നീക്കം ഗാസയിൽ സംഘർഷം കൂട്ടുമെന്നാണ് അബ്ബാസിന്റെ പ്രതികരണം.
2017ലാണ് ജറുസലേമിനെ ഇസ്രായേൽ തലസ്ഥാനമായി ട്രംപ് പ്രഖ്യാപിച്ചത്. പിന്നാലെ ഗോലാൻ കുന്നുകളിലെ ഇസ്രയേൽ ആധിപത്യവും അംഗീകരിച്ചു. രണ്ടും പാലസ്തീൻ തള്ളിക്കളയുകയാണ് ചെയ്തത്. ഇംപീച്ച്മെന്റ് നടപടി നേരിടുന്ന ട്രംപിന് പശ്ചിമേഷ്യൻ പ്രഖ്യാപനം ജനപിന്തുണ കൂട്ടാനുള്ള ശ്രമം കൂടിയാണ്. ഇന്നലെത്തന്നെയാണ് നെതന്യാഹു അഴിമതിക്കേസുകളിൽ കുറ്റക്കാരനെന്ന് ഇസ്രായേൽ കോടതി കണ്ടെത്തിയത്.