വാഷിങ്ടൺ: രണ്ട് രാത്രികളിൽ ഇറാന് നേരെ നടത്തിയ ആക്രമണം സൈനികമായി ഇറാനെ തളർത്തിയെന്ന് യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. താൻ നടത്തിയ ഇടപെടലുകളാണ് ആഗോള വിപണിയിൽ എണ്ണവില കുറയാൻ ഇടയാക്കിയതെന്നും ട്രംപ് അവകാശപ്പെട്ടു. അതേസമയം, ഹോർമുസിൽ ഇടപെട്ടാൽ ശക്തമായി തിരിച്ചടിക്കുമെന്ന് അമേരിക്കക്ക് ഇറാൻ സേന താക്കീത് നൽകി. കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയതുല്ല അലി ഖാംനഈയുടെ സംസ്കാര ചടങ്ങുകൾ അട്ടിമറിക്കാൻ ശ്രമിച്ചാൽ കനത്ത തിരിച്ചടിയെന്നും ഇറാൻ സേന മുന്നറിയിപ്പ് നൽകി. നിലവിലെ പരമോന്നത നേതാവ് മുജ്തബ ഖാംനഈയെയും വധിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി കഴിഞ്ഞ ദിവസം ഭീഷണി ഉയർത്തിയിരുന്നു. സംസ്കാര ചടങ്ങിൽ രണ്ട് കോടിയോളം പേർ പങ്ക് ചേരും.
അതിനിടെ ,യു.എസും ഇറാനും തമ്മിലുള്ള സംഘർഷം പരിഹരിക്കുന്നതിനായി ഖത്തറും പാകിസ്താനും സംയുക്തമായി നടത്തിയ ചർച്ചകൾ വിജയമെന്ന് മധ്യസ്ഥ രാജ്യങ്ങൾ അറിയിച്ചു. 14 ഇന ധാരണപത്രത്തിലെ വിവിധ വിഷയങ്ങളിൽ പുരോഗതിയുണ്ട്. ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം, ഇറാന്‍റെ മരവിപ്പിച്ച സ്വത്തുക്കളുടെ കൈമാറ്റം എന്നിവയിൽ ഊന്നിയായിരുന്നു ചർച്ച.





























