വാഷിംഗ്ടൺ : വാണിജ്യ പങ്കാളികൾക്ക് മേൽ ട്രംപ് ഭരണകൂടം ചുമത്തിയ താരിഫുകൾ (കസ്റ്റംസ് തീരുവ) നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധി പ്രസ്താവിച്ചതിനെത്തുടർന്ന്, ഇറക്കുമതിക്കാർക്ക് റീഫണ്ടായി 100 ബില്യൺ ഡോളർ തിരിച്ച് നൽകിയതായി യുഎസ്. അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമം (International Emergency Economic Powers Act) ഉപയോഗിച്ച് ട്രംപ് ഭരണകൂടം ഏകദേശം 166 ബില്യൺ ഡോളറാണ് തീരുവയായി ഈടാക്കിയിരുന്നത്. തീരുവകൾ അടച്ച ഇറക്കുമതിക്കാർക്കാണ് പണം തിരികെ നൽകിയത്. ജൂലായ് അവസാനത്തോടെ ഏകദേശം 100 ശതകോടി ഡോളർ (പലിശ അടക്കം) റീഫണ്ടായി ട്രഷറി വകുപ്പിലൂടെ ഇറക്കുമതിക്കാർക്ക് വിതരണം ചെയ്തു.
അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമം ദുരുപയോഗം ചെയ്താണ് പ്രസിഡന്റ് ട്രംപ് വിവിധ രാജ്യങ്ങൾക്ക് മേൽ ഏകപക്ഷീയമായി താരിഫുകൾ ചുമത്തിയതെന്ന് ചൂണ്ടിക്കാട്ടി 6-3 ഭൂരിപക്ഷത്തോടെ യു.എസ്. സുപ്രീം കോടതി ഈ തീരുവകൾ റദ്ദാക്കിയിരുന്നു. വ്യാപാര പങ്കാളികൾക്കുമേൽ സമ്മർദ്ദം ചെലുത്താനുള്ള ഒരു ഉപാധിയായി ട്രംപ് തീരുവകളെ ഉപയോഗിച്ചിരുന്നു. എന്നാൽ സുപ്രീംകോടതി വിധി ട്രംപിന്റെ ഈ ശ്രമത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്.
താരിഫുകൾ നിലവിലിരുന്നപ്പോൾ സാധനങ്ങളുടെ വിലക്കയറ്റം മൂലം യഥാർത്ഥത്തിൽ ദുരിതമനുഭവിച്ച സാധാരണ അമേരിക്കൻ ഉപഭോക്താക്കൾക്ക് ഈ റീഫണ്ടിൽ നിന്ന് യാതൊരു ആനുകൂല്യവും നേരിട്ട് ലഭിക്കുന്നില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധരും നിയമസഭാംഗങ്ങളും ചൂണ്ടിക്കാണിക്കുന്നു.




























