വാഷിംഗ്ടൺ : വെനസ്വേലയുടെ തീരത്ത് ഡബിൾ ടാപ് ആക്രമണത്തിൽ തകർന്ന കപ്പൽ പുറപ്പെട്ടത് അമേരിക്കയിലേക്ക് അല്ലെന്ന് റിപ്പോർട്ട്. സെപ്തംബർ 2നുണ്ടായ ആക്രമണത്തിൽ തകർന്ന കപ്പലിലുണ്ടായിരുന്നവർ മറ്റൊരു കപ്പലിലേക്ക് പുറപ്പെട്ടതെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. തെക്കൻ അമേരിക്കൻ രാജ്യമായ സുരിനാമിലേക്ക് പുറപ്പെട്ട കപ്പലാണ് അമേരിക്ക ഡബിൾ ട്രാപ് ആക്രമണ രീതിയിൽ തകർത്തത്. ഓപ്പറേഷന് മേൽനോട്ടം വഹിച്ച അഡ്മിറൽ ആണ് ഇക്കാര്യം വ്യാഴാഴ്ച നിയമസഭാംഗങ്ങളോട് വിശദമാക്കിയത്.
ലഹരി മറ്റൊരു കപ്പലിലേക്ക് കൈമാറാൻ പോവുന്നുവെന്ന ഇന്റലിജൻസ് വിവരമായിരുന്നു അമേരിക്കയ്ക്ക് ഉണ്ടായിരുന്നതെന്നാണ് നേവി അഡ്മിറൽ ഫ്രാങ്ക് ബ്രാഡ്ലി വിശദമാക്കിയത്. ലഹരി കൈമാറ്റം ചെയ്യേണ്ടിയിരുന്ന രണ്ടാമത്തെ കപ്പൽ കണ്ടെത്താൻ സൈന്യത്തിന് സാധിച്ചിരുന്നില്ല. ഇപ്പോഴും ആ കപ്പൽ സുരിനാമിൽ നിന്ന് അമേരിക്കയിലെത്തിയേക്കാനുള്ള സാധ്യത അവഗണിക്കാനാവില്ലെന്നാണ് ഫ്രാങ്ക് ബ്രാഡ്ലി വാദിക്കുന്നത്. അമേരിക്കയിലേക്ക് പുറപ്പെട്ടത് അല്ലെങ്കിൽ കൂടിയും ചെറിയ ബോട്ട് ആക്രമിച്ചതിനെ ഫ്രാങ്ക് ബ്രാഡ്ലി ന്യായീകരിച്ചു. സുരിനാമിൽ നിന്ന് പ്രധാനമായും ലഹരി എത്തുന്നത് യൂറോപ്യൻ മാർക്കറ്റിലേക്കാണ്. അടുത്ത കാലത്തായി അമേരിക്കയിലേക്ക് ലഹരി എത്തുന്നത് പസഫിക് സമുദ്രത്തിലൂടെയാണ്.





























