വാഷിങ്ടണ്‍: ഇറാനുമായുള്ള വെടിനിർത്തൽ കരാർ ചൊവ്വാഴ്ച വൈകുന്നേരത്തോടെ അവസാനിക്കാനിരിക്കെ, കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. കരാറിലെത്താതെ വെടിനിർത്തൽ സമയം തീർന്നാൽ നിരവധി ബോംബുകൾ പൊട്ടാൻ തുടങ്ങും എന്നാണ് പിബിഎസ് ന്യൂസിനോട് അദ്ദേഹം വ്യക്തമാക്കിയത്. വെടിനിർത്തൽ കാലാവധി കഴിഞ്ഞാൽ എന്ത് സംഭവിക്കുമെന്ന ചോദ്യത്തിനാണ് ട്രംപ് ഈ മറുപടി നൽകിയത്. ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കാൻ പാടില്ല എന്നതാണ് യുഎസിന്റെ പ്രധാന ആവശ്യമെന്ന് ട്രംപ് ആവർത്തിച്ചു. ഈ വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാനിലെ ഇസ്‌ലാമാബാദിൽ നടക്കാനിരിക്കുന്ന രണ്ടാംഘട്ട ചർച്ചകളിൽ ഇറാൻ പങ്കെടുക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും, തന്റെ സംഘത്തെ അയക്കുമെന്ന് ട്രംപ് ഉറപ്പിച്ചു പറഞ്ഞു.
അതേസമയം യുഎസ് പ്രതിനിധി സംഘത്തിന്റെ യാത്രയെച്ചൊല്ലി വലിയ ആശയക്കുഴപ്പമാണ് നിലനിൽക്കുന്നത്. വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ആദ്യം ട്രംപ് പറഞ്ഞിരുന്നുവെങ്കിലും, പിന്നീട് ട്രംപ് തന്നെ വാൻസ് നേതൃത്വം നൽകുന്ന സംഘം ഇസ്‌ലാമാബാദിലേക്ക് തിരിച്ചതായി വ്യക്തമാക്കി. എന്നാൽ വാൻസ് ഇതുവരെ പുറപ്പെട്ടിട്ടില്ലെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത്.





























