എലത്തൂർ : അടച്ചിടലിനിടെ ആംബുലൻസിൽ പോലീസിനെ വെട്ടിച്ച് എറണാകുളത്തു നിന്ന് കാസർകോട്ടേക്കു പുറപ്പെട്ട സംഘം ഇരുനൂറോളം കിലോമീറ്റർ പിന്നിട്ടശേഷം കോഴിക്കോട്ട് പോലീസിന്റെ പിടിയിൽ. രണ്ടുഡ്രൈവർമാർ ഉൾപ്പെടെ ഒൻപത് പേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. ഡ്രൈവർമാരെ അറസ്റ്റുചെയ്ത് വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.
തൃശ്ശൂർ വെമ്പല്ലൂർ സ്വദേശി അശ്വിൻ, പട്ടാമ്പി ചാത്തന്നൂർ സ്വദേശി ഫാരിസ് എന്നിവരാണ് അറസ്റ്റിലായത്. യാത്രക്കാരായ കാസർകോട് സ്വദേശികളായ ഏഴുപേരെ ഗവ. മെഡിക്കൽ കോളേജിലെ കോവിഡ് പ്രത്യേക വാർഡിൽ പ്രവേശിപ്പിച്ചു. രക്തസാംപിളുകൾ പരിശോധനയ്ക്കയച്ച ശേഷം ഇവരെ അശോകപുരത്തെ ജവഹർ കോളനിയിലെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലേക്ക് നിരീക്ഷണത്തിനയച്ചു.
എറണാകുളത്തെയും ഫറോക്കിലെയും ഹോട്ടലുകളിലും മറ്റും ജോലിചെയ്യുന്നവരാണിവർ. പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന നാദാപുരം എ.എസ്.പി. അങ്കിത്ത് അശോക്, ചേവായൂർ സി.ഐ. ടി.പി. ശ്രീജിത്ത്, എലത്തൂർ എസ്.ഐ. കെ. രാജീവ് എന്നിവർ ചേർന്ന് പാലോറമല ജങ്ഷനിൽനിന്നാണ് വാഹനം പിടികൂടിയത്.
ഫറോക്കിൽനിന്ന് രണ്ടുയാത്രക്കാർ ആംബുലൻസിൽ കയറുന്നതുകണ്ട നാട്ടുകാരിലൊരാൾ പോലീസ് കൺട്രോൾറൂമിൽ വിവരം അറിയിക്കുകയായിരുന്നു. അഞ്ചുമണിക്കൂറോളം പ്രധാന റോഡുകളിലൂടെ ഓടിയിട്ടും പോലീസിന്റെ ശ്രദ്ധയിൽപ്പെടാൻ വൈകിയത് സുരക്ഷാവീഴ്ചയായാണു വിലയിരുത്തുന്നത്. സെയ്ന്റ് മേരീസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ആംബുലൻസ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിക്കു സമീപത്തുനിന്ന് വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് അഞ്ചുപേരെ വാഹനത്തിൽ കയറ്റിയതെന്ന് ഡ്രൈവർമാർ പോലീസിനോടു പറഞ്ഞു. ആംബുലൻസിനുള്ളിലെ ഇരിപ്പിടങ്ങൾ കൂടുതൽപേർക്ക് ഇരിക്കാവുന്ന തരത്തിൽ ക്രമീകരിച്ചിരുന്നു.
ഇതിനുമുമ്പും ഈ വാഹനം ഇതുപോലെ ഓടിയിട്ടുണ്ടാവുമെന്നാണ് പോലീസ് കരുതുന്നത്. സിവിൽ പോലീസ് ഓഫീസർ ജിതേന്ദ്രൻ, ഹോംഗാർഡ് ബാലകൃഷ്ണൻ എന്നിവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു.