വാഷിങ്ടൺ : കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ക്യൂബയും ഉൾപ്പെടെ വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ഉൾപ്പെടുത്തി പുതിയ യുഎസ് ഭൂപടം പങ്കുവെച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഭൂപടം പങ്കുവെച്ചത്. ഈ പ്രദേശങ്ങൾക്ക് മുകളിലായി അമേരിക്കൻ പതാക പതിപ്പിച്ച രീതിയിലുള്ള ഒരു എഐ നിർമിത ചിത്രമാണ് ട്രംപ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിനൊപ്പം അടിക്കുറിപ്പുകളോ വിശദീകരണങ്ങളോ നൽകിയിട്ടില്ല. വൈറ്റ് ഹൗസും ഇതിനെ ഒരു ഔദ്യോഗിക നയപ്രഖ്യാപനമായി ചിത്രീകരിക്കുന്ന സൂചനകളൊന്നും നൽകിയിട്ടില്ല.
ഈ ഭൂപടത്തിന്റെ ഭൂമിശാസ്ത്രപരമായ വ്യാപ്തിയിൽ വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ രാജ്യങ്ങളും ഡെന്മാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലൻഡും കരീബിയൻ മേഖലയിലെ പല രാജ്യങ്ങളും ഉൾപ്പെടുന്നു. കാനഡ, മെക്സിക്കോ, ഐസ്‌ലൻഡ്, ബെലീസ്, ഗ്വാട്ടിമാല, ക്യൂബ, ജമൈക്ക, ഹെയ്തി തുടങ്ങിയ നിരവധി രാജ്യങ്ങൾ ചിത്രത്തിൽ ഉൾപ്പെടുന്നു. എന്നാൽ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അരൂബ, ബോണയർ, കുറക്കാവോ തുടങ്ങിയ കരീബിയൻ രാജ്യങ്ങളെയും പ്രദേശങ്ങളെയും ഈ ഭൂപടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. കാനഡ അമേരിക്കയുടെ 51-ാമത് സംസ്ഥാനമായി മാറിയേക്കുമെന്ന ട്രംപിൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പുതിയ നീക്കം. ഗ്രീൻലൻഡ് അമേരിക്കയുടെ നിയന്ത്രണത്തിലാക്കാനുള്ള താല്പര്യവും ട്രംപ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനുപുറമെ, ന്യൂ മെക്സിക്കോയെ ‘ന്യൂ അമേരിക്ക’ എന്ന് പുനർനാമകരണം ചെയ്യണമെന്നും ട്രംപ് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.































