പത്തനംതിട്ട : വലഞ്ചുഴിയില്‍ 14 കാരി മരിച്ച കേസില്‍ വഴിത്തിരിവ്. അയല്‍വാസി അച്ഛനെയും സഹോദരനെയും മർദ്ദിക്കുന്നത് കണ്ട കുട്ടി ആറ്റില്‍ ചാടിയെന്നാണ് പോലീസ് എഫ്‌ഐആർ. യുവാവിനെ പോലീസ് ചോദ്യം ചെയ്യുന്നു. ആഴൂർ സ്വദേശി ആവണി ഇന്നലെയാണ് മരിച്ചത്. അയല്‍വാസി ശരത്തിനെതിരെ പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തി. ലഹരിമരുന്നിന് അടിമയായ ശരത് മകളെ ശല്യം ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം പോലീസില്‍ അറിയിച്ചെന്നും ആവണിയുടെ പിതാവ് വി വി പ്രകാശന്‍ പറഞ്ഞു. ശരത് തന്നെ മര്‍ദ്ദിക്കുന്നത് കണ്ടാണ് ആവണി ആറ്റില്‍ ചാടിയതെന്നും പിതാവ്.
താന്‍ വന്നപ്പോള്‍ മകളെ ചീത്ത വിളിക്കുന്നതാണ് കണ്ടത്. ഞാന്‍ അവനെ അടിച്ചു. ശേഷം അവന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. പിന്നാലെയാണ് ആവണി വെള്ളത്തിലേക്ക് ചാടിയത്. മദ്യവും മയക്കുമരുന്നും ഉള്‍പ്പടെ ഉപയോഗിക്കുന്നയാളാണ് ശരത് – അദ്ദേഹം വ്യക്തമാക്കി. മുന്‍പും ആവണിയെ ശരത് ശല്യം ചെയ്തിരുന്നുവെന്ന് പിതാവ് പ്രകാശന്‍ പറയുന്നു. ഒരു വര്‍ഷം മുന്‍പ് ഇത്തരത്തില്‍ ശല്യം ചെയ്തപ്പോള്‍ പോലീസില്‍ വിവരമറിയിക്കുകയും പോലീസ് ഇടപെട്ട് പറഞ്ഞ് വിലക്കി അവസാനിപ്പിക്കുകയുമായിരുന്നുവെന്നും തന്നെയും മകനെയും ശരത്തും കൂടെയുണ്ടായിരുന്നവരും മര്‍ദിച്ചുവെന്നും പ്രകാശന്‍ പറഞ്ഞു. ക്ഷേത്രത്തില്‍ ഉത്സവം കഴിഞ്ഞ് മടങ്ങവേ നടപ്പാലത്തില്‍ നിന്നും പുഴയിലേക്ക് വീഴുകയായിരുന്നു എന്നായിരുന്നു ആദ്യം ലഭിച്ച വിവരം. കുട്ടിയോടൊപ്പം പുഴയില്‍ വീണ അച്ഛനും ഒപ്പം ഉണ്ടായിരുന്ന ആളും നീന്തി കയറിതായും പറയുന്നു. പത്തനംതിട്ട വലഞ്ചുഴിയില്‍ അച്ഛൻകോവിലാറില്‍ വീണായിരുന്നു അപകടം.