ത്രിശ്ശൂര്‍ : 29500 രൂപ നൽകി വാങ്ങിയ ടി.വി കേടായി, ഒമ്പത് തവണ തകരാറുകൾ ആവർത്തിച്ചു, എന്നിട്ടും പരിഹാരമായില്ല. വിലയായി നല്‍കിയ 29500 രൂപയും പലിശയും 15000 രൂപ നഷ്ടപരിഹാരവും നൽകുവാൻ തൃശൂർ ഉപഭോക്തൃകോടതി വിധി. തൃശൂർ വടക്കാഞ്ചേരി കല്ലംപാറ സ്വദേശി വാഴക്കോട്ടിൽ വീട്ടിൽ ഷാജൻ വി.സി. ഫയൽ ചെയ്ത ഹർജിയിലാണ് ആലപ്പുഴയിലുള്ള ഡയനോര ഇന്ത്യയുടെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ വിധിയായത്. 29500 രൂപ നൽകിയാണ് ഷാജൻ പുതിയ ടി വി വാങ്ങിയത്. നാല് മാസം കഴിഞ്ഞപ്പോൾ ടി.വി യിൽ ചിത്രം കാണുവാൻ കഴിയാത്ത അവസ്ഥയായി. പരാതിപ്പെടുമ്പോൾ ടെക്നീഷ്യൻ വന്ന് റിപ്പയർ ചെയ്യുകയും വൈകാതെ തകരാർ വീണ്ടും ആവർത്തിക്കപ്പെടുകയുമായിരുന്നു. ഒമ്പത് തവണ തകരാറുകൾ വന്നു. പരിഹാരം ഉണ്ടാകാതെ വന്നതോടെ ഷാജൻ തൃശൂർ ഉപഭോക്തൃ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.
കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി തകരാറുകൾ റിപ്പോർട്ട് ചെയ്തു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് ടി വി യുടെ വിലയായ 29500 രൂപയും ഹർജി തിയ്യതി മുതൽ 6 % പലിശയും നഷ്ടപരിഹാരമായി 10000 രൂപയും ചിലവിലേക്ക് 5000 രൂപയും നല്കുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി. ബെന്നി ഹാജരായി.





























