ചെന്നൈ : തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈയിലെ ലോക് ഭവന് മുന്നിൽ ടിവികെ പ്രവർത്തകരുടെ പ്രതിഷേധം. വ്യാഴാഴ്ച രാവിലെ ആരംഭിച്ച പ്രതിഷേധം മണിക്കൂറുകളോളം നീണ്ടുനിന്നു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മനഃപൂർവം നിയമനം വൈകിപ്പിക്കുകയാണെന്നും ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും പ്രതിഷേധക്കാർ ആരോപിച്ചു. തിരുപ്പൂർ ജില്ലയിൽ നിന്നുള്ള നൂറുകണക്കിന് പ്രവർത്തകരാണ് ചെന്നൈയിലെത്തി പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.
ഇതിനിടെ, ഗവർണർ രാജേന്ദ്ര ആർലേക്കറുമായി എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി കൂടിക്കാഴ്ച നടത്തുന്നതായുള്ള വാര്‍ത്തകൾ പുറത്തെത്തി. വ്യാഴാഴ്ച വൈകിട്ട് ലോക്ഭവനിലാണ് കൂടിക്കാഴ്ച. സർക്കാർ രൂപവത്കരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ബുധനാഴ്ചയും വ്യാഴാഴ്ചയും വിജയ് ഗവർണറെ കണ്ടിരുന്നു. എന്നാൽ 118 പേരുടെ പിന്തുണ രേഖാമൂലം തെളിയിച്ചാൽമാത്രമേ വിജയിയെ മന്ത്രി സഭ രൂപീകരിക്കാൻ ക്ഷണിക്കൂ എന്ന മറുപടിയാണ് ലഭിച്ചത് എന്നാണ് റിപ്പോര്‍ടുകൾ.
നിയമസഭയിൽ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ വിജയിക്ക് കഴിഞ്ഞിട്ടില്ലെന്ന് ഗവർണർ വ്യക്തമാക്കിയതായി രാജ്ഭവൻ പിന്നീട് ഔദ്യോഗികമായി അറിയിപ്പ് പുറത്തിറക്കുകയും ചെയ്തു.





























