ഡൽഹി : നടിയും മോഡലുമായ ട്വിഷ ശർമയുടെ അസ്വാഭാവിക മരണത്തിൽ അന്വേഷണം ഉടൻ തന്നെ സിബിഐ ഏറ്റെടുക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. മധ്യപ്രദേശ് സർക്കാർ കേസ് സിബിഐക്ക് വിടാൻ തീരുമാനിച്ചതായും സിബിഐ ഉദ്യോഗസ്ഥരുമായി സംസാരിച്ചതായും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി. കേസ് പരിഗണിക്കുന്നതിനിടെ സുപ്രീം കോടതി സുപ്രധാനമായ ചില നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സിബിഐ നടത്തുന്ന അന്വേഷണത്തിൽ എല്ലാവരും വിശ്വാസമർപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ട്വിഷയുടെ കുടുംബാംഗങ്ങളും, കേസിലെ ആരോപണവിധേയരായ മുൻ ഭർത്താവിന്റെ കുടുംബാംഗങ്ങളും അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
കേസുമായി ബന്ധപ്പെട്ടവർ മാധ്യമങ്ങൾക്ക് അഭിമുഖം നൽകുകയോ സംസാരിക്കുകയോ ചെയ്യരുത് എന്ന് കോടതി കർശനമായി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നത് നിഷ്പക്ഷമായ അന്വേഷണത്തിന് തടസ്സമാകുമെന്ന് കോടതി നിരീക്ഷിച്ചു. കൂടാതെ, ഈ കേസ് പരിഗണിക്കുന്നതിനിടെ സോളിസിറ്റർ ജനറൽ നടത്തിയ ഒരു പരാമർശം ഏറെ ശ്രദ്ധേയമായി. ഭർത്താവിന്റെ വീട്ടിൽ പെൺകുട്ടികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പലപ്പോഴും മാതാപിതാക്കൾ കേൾക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു. “മരിച്ച മകളെക്കാളും നല്ലത് വിവാഹമോചിതയായ മകളാണ്” എന്ന യാഥാർത്ഥ്യം മാതാപിതാക്കൾ ഉൾക്കൊള്ളണമെന്നും അത്തരം സാഹചര്യങ്ങളിൽ മക്കൾക്ക് ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം കോടതിയിൽ ആവശ്യപ്പെട്ടു.






























