ന്യൂഡൽഹി: ജന്തർ മന്തറിൽ നടക്കുന്ന നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭങ്ങളിൽ നിന്ന് തങ്ങളുടെ വിദ്യാർഥികളും അധ്യാപകരും മറ്റ് ജീവനക്കാരും വിട്ടുനിൽക്കണമെന്ന് ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി(ജെഎന്‍യു). ഓൾ ഇന്ത്യ യൂണിവേഴ്സിറ്റീസ് അസോസിയേഷൻ (എഐയു), ഡൽഹി യൂണിവേഴ്സിറ്റി, ഐഐടി റൂർക്കി, ഐഐടി മദ്രാസ് എന്നീ പ്രമുഖ സ്ഥാപനങ്ങൾ സമാനമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ജെഎൻയുവും നിര്‍ദേശം പുറപ്പെടുവിച്ചത്. ‘ഡല്‍ഹിയിലും ജന്തർ മന്തിറിലും ഉള്ള പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർഥികള്‍ വിട്ടു നിൽക്കണം, സമൂഹമാധ്യമങ്ങൾ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യണം, ലംഘിക്കുന്നവർക്കെതിരെ നിയമനടപടിയും അച്ചടക്ക നടപടിയും സ്വീകരിക്കും’-ജെഎന്‍യു മുന്നറിയിപ്പ് നല്‍കുന്നു.
അതേസമയം സർവകലാശാലകളുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത് എത്തി. ജനാധിപത്യപരമായ അവകാശങ്ങൾ വിനിയോഗിക്കുന്നതിന്റെ പേരിൽ വിദ്യാർഥികളെ ഭീഷണിപ്പെടുത്താൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നുവെന്ന് എക്സിലെഴുതിയ കുറിപ്പില്‍ രാഹുല്‍ ചോദിച്ചു. സർവകലാശാലയുടെ ഈ നടപടിക്ക് ഭാവിയിൽ അവർ തന്നെ മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. “ഓർത്തുവെച്ചോളൂ, സമയം വരുമ്പോൾ നിങ്ങൾ തന്നെയായിരിക്കും ഇതിന് ഉത്തരവാദിത്തം പറയേണ്ടിവരിക”- രാഹുൽ ഗാന്ധി കുറിച്ചു.
അതേസമയം കോക്രോച്ച് ജനതാ പാര്‍ട്ടിയുമായി (സിജെപി) കേന്ദ്രസര്‍ക്കാര്‍ നിർണായക ചർച്ച നടത്തുന്നുണ്ട്. സൗരവ് ദാസ് , അശുതോഷ് രംഗ എന്നിവരാണ് സിജെപിയെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുക്കുന്നത്. കേന്ദ്രമന്ത്രിമാരായ ജെ.പി നഡ്ഡ, ജിതേന്ദ്ര സിങ് എന്നിവരുമായാണ് ചർച്ച. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് സിജെപി. അദ്ദേഹത്തെ പുറത്താക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് സിജെപി നേതാവ് അഭിജിത് ദീപ്കെ വ്യക്തമാക്കുന്നത്.





























