ഡൽഹി: അസാമിൽ നിന്ന് പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാറിലെത്തിയ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്ക് ഊഷ്‌മള സ്വീകരണം. റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് ഇന്നും നാളെയും യാത്രയ്‌ക്ക് അവധിയാണ്. ബംഗാൾ കോൺഗ്രസ് അദ്ധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയുടെ നേതൃത്വത്തിൽ യാത്രയെ സ്വീകരിച്ചു. നൂറുകണക്കിന് പ്രവർത്തകർ ആർപ്പുവിളികളോടെയും മുദ്രാവാക്യം വിളികളോടെയും രാഹുലിനെ സ്വാഗതം ചെയ്‌തു. സ്വീകരണത്തിന് രാഹുൽ നന്ദി പറഞ്ഞു.
ആർ.എസ്.എസും ബി.ജെ.പിയും അഴിച്ചുവിടുന്ന വിദ്വേഷം, അക്രമം, അനീതി എന്നിവയ്‌ക്കെതിരെ ‘ഇന്ത്യ” മുന്നണി ഒന്നിച്ച് പോരാടുമെന്ന് രാഹുൽ പറഞ്ഞു. ബംഗാളിലെ പത്ത് ലോക്‌സഭാ മണ്ഡലങ്ങൾ അടങ്ങിയ എട്ട് ജില്ലകളിലുടെ 637 കിലോമീറ്ററാണ് യാത്ര.





























