കോഴിക്കോട്: വടക്കൻ കേരളത്തിൽ മഴക്കെടുതികളില്‍ രണ്ട് മരണം. മലപ്പുറം കൊണ്ടോട്ടിയില്‍ നാലു വയസുകാരന്‍ വെളളത്തില്‍ വീണ് മരിച്ചു. വയനാട് പടിഞ്ഞാറത്തറയില്‍ ഒരാള്‍ ഷോക്കേറ്റ് മരിച്ചു. വടക്കന്‍ ജില്ലകളില്‍ പലയിടത്തും മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി. അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. കാസർകോട് മുതൽ പാലക്കാട് വരെയുള്ള വടക്കൻ ജില്ലകളിൽ ഒട്ടുമിക്ക ഇടങ്ങളിലും ഇടവിട്ടുളള കനത്ത മഴ തുടരുകയാണ്. മതിൽ ഇടിഞ്ഞും മരങ്ങൾ കടപുഴകിയും വെള്ളം കയറിയും പലയിടത്തും വീടുകൾക്കും കച്ചവട സ്ഥാപനങ്ങൾക്കും നാശമുണ്ടായി.
മലപ്പുറം കൊണ്ടോട്ടിയില്‍ നാലു വയസുകാരന്‍ തോട്ടില്‍ വീണ് മരിച്ചു. നെടിയിരുപ്പ് മേലേപ്പറമ്പ് കണ്ണപ്പതൊടി ഹമീദിന്‍റേയും നദീറയുടേയും മകന്‍ ആദം അയ്മന്‍ ആണ് മരിച്ചത്. തോടിന്‍റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തില്‍ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. വയനാട് പടിഞ്ഞാറെത്തറയിലാണ് ഒരാള്‍ ഷോക്കേറ്റ് മരിച്ചത്. മഞ്ഞൂറ സ്വദേശി ബെന്നിയാണ് മരിച്ചത്. മീന്‍ വളര്‍ത്തുന്ന കുളത്തില്‍ നിന്ന് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുമ്പോഴാണ് അപകടം. കോഴിക്കോട് ബേപ്പൂരില്‍ നിന്ന് മീന്‍പിടിക്കാന്‍ പോയ ബോട്ട് യന്ത്രത്തകരാറിലായതിനെത്തുടര്‍ന്ന് കടലില്‍ കുടുങ്ങി. ബോട്ടിലുണ്ടായിരുന്ന 17 മത്സ്യതൊഴിലാളികളെയും തീരരക്ഷാസേനയും മല്‍സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. തൊട്ടില്‍പാലം, ചാലിപ്പുഴ, ഉറുമി, കുളിരമുട്ടി, വിലങ്ങാട് പുഴ എന്നിവിടങ്ങളില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായി. എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയില്‍ മണ്ണിടിഞ്ഞ് ഗതാഗതം അല്‍പനേരം തടസ്സപ്പെട്ടു. കൊയിലാണ്ടി -ബാലുശേരി സംസ്ഥാന പാതയില്‍ മരം വീണും ഗതാഗതം തടസ്സമുണ്ടായി. ചാലിപ്പുഴയില്‍ ശക്തമായ ഒഴുക്കുണ്ടാവുകയും ജല നിരപ്പ് ഉയരുകയും ചെയ്തതിനെത്തുടർന്ന് ഇന്നത്തെ അന്താരാഷ്ട്ര കയാക്കിങ്ങ് മത്സരങ്ങള്‍ നിര്‍ത്തിവെച്ചു.



























