റാന്നി: മലയോര മേഖലയിൽ മഴ ശക്തമായതോടെ കുരുമ്പൻമൂഴി കോസ്‌വേ പൂർണ്ണമായും വെള്ളത്തിനടിയിലായി. കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയെത്തുടർന്ന് പമ്പാനദിയിലെ പെരുന്തേനരുവി തടയണയിൽ ജലനിരപ്പ് ഉയർന്നതോടെ കോസ്‌വേ പൂർണ്ണമായും മുങ്ങി. ഇതോടെ കുരുമ്പൻമൂഴി നിവാസികൾ പുറംലോകവുമായി ബന്ധപ്പെടാനാകാതെ പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. മൂന്ന് വശവും ശബരിമല വനത്താലും ഒരു വശം പമ്പാനദിയാലും ചുറ്റപ്പെട്ട ഒറ്റപ്പെട്ട ഭൂപ്രദേശമാണ് കുരുമ്പൻമൂഴി. നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഈ പ്രദേശത്തുകാർക്ക് പുറംലോകത്തെത്താനുള്ള പ്രധാന ആശ്രയമാണ് ഈ കോസ്‌വേ.
വനത്തിലൂടെ മറുഭാഗത്ത് എത്താൻ നിലവിൽ റോഡ് സൗകര്യമുണ്ടെങ്കിലും പോത്ത്, ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം കാരണം ഈ വഴിയിലൂടെയുള്ള യാത്ര അതീവ അപകടം നിറഞ്ഞതാണ്. വർഷാവർഷങ്ങളിൽ മഴക്കാലത്ത് ഇവിടുത്തെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് ശാശ്വത പരിഹാരം കാണാൻ പമ്പാനദിക്ക് കുറുകെ ഒരു സ്ഥിരം പാലം നിർമ്മിക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്ന് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നു. നിലവിൽ കോസ്‌വേയ്ക്ക് മുകളിലൂടെ ശക്തമായ നീരൊഴുക്കുള്ളതിനാൽ ഈ വഴിയിലൂടെയുള്ള കാൽനടയാത്രയും വാഹനഗതാഗതവും പൂർണ്ണമായി നിരോധിച്ചിരിക്കുകയാണ്. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.




























