വടക്കാഞ്ചേരി: കൈക്കൂലി വാങ്ങുന്നതിനിടെ ക്ലീൻ സിറ്റി മാനേജർ ഉൾപ്പെടെ രണ്ട് ജീവനക്കാർ വിജിലൻസ് കെണിയിൽ വീണു. സ്ക്രാപ്പ് ഷോപ്പ് തുടങ്ങാൻ അനുമതി നൽകാനായി പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് നഗരസഭ ഓഫീസിൽ വെച്ച് വിജിലൻസ് ഉദ്യോഗസ്ഥരെ പിടികൂടിയത്. സ്ക്രാപ്പ് ഷോപ്പ് തുടങ്ങുന്നതിന് അനുമതി നൽകാനായി വടക്കാഞ്ചേരി സ്വദേശിയോട് 10,000 രൂപയാണ് നഗരസഭാ ജീവനക്കാർ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതേത്തുടർന്ന് പരാതിക്കാരൻ തൃശ്ശൂർ വിജിലൻസിൽ അറിയിക്കുകയായിരുന്നു.
വടക്കാഞ്ചേരി നഗരസഭ ക്ലീൻ സിറ്റി മാനേജർ ജിതേഷ് കുമാർ, കണ്ടിജൻ്റ് ജീവനക്കാരൻ സന്തോഷ് എന്നിവരെയാണ് കൈക്കൂലിയായി വാങ്ങിയ 3,000 രൂപയുമായി നഗരസഭ ഓഫീസിൽ വെച്ച് പിടികൂടിയത്. വിജിലൻസ് കൊടുത്തുവിട്ട പ്രത്യേക നോട്ടുകൾ കൈമാറുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. തൃശ്ശൂർ വിജിലൻസ് ഡിവൈഎസ്പി ജിം പോളിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.





























