കൊല്‍ക്കത്ത: കൊല്‍ക്കത്തയിൽ ജന്മദിനാഘോഷത്തിനിടെ 20 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് രണ്ട് സുഹൃത്തുക്കൾ. നഗരത്തിന്റെ തെക്കന്‍ ഭാഗത്തുള്ള റീജന്റ് പാര്‍ക്ക് പ്രദേശത്താണ് വെള്ളിയാഴ്ച സംഭവം നടന്നത്. ചന്ദന്‍ മാലിക്, ദീപ് എന്നിവരാണ് പ്രതികൾ. ഇവർ ഒളിവിലാണ്. ദീപ് സര്‍ക്കാര്‍ ജീവനക്കാരനാണെന്നാണ് റിപ്പോര്‍ട്ട്. പോലീസ് വൃത്തങ്ങള്‍ പറയുന്നതനുസരിച്ച് ഹരിദേവ്പൂരില്‍ നിന്നുള്ള യുവതിയെ ജന്മദിനം ആഘോഷിക്കാനായി ദീപിന്റെ ഫ്ലാറ്റിലേക്ക് ചന്ദന്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. വെള്ളിയാഴ്ചയായിരുന്നു സ്ത്രീയുടെ ജന്മദിനം.
ഫ്ലാറ്റിൽ വെച്ച് അവര്‍ ഭക്ഷണം കഴിച്ചു. വീട്ടിലേക്ക് മടങ്ങാന്‍ തുനിഞ്ഞപ്പോൾ തന്നെ തടഞ്ഞുവെച്ചെന്നും വാതില്‍ പൂട്ടി കൂട്ടബലാത്സംഗം ചെയ്തെന്നും യുവതി മൊഴി നൽകി. ശനിയാഴ്ച രാവിലെ 10.30 ഓടെയാണ് യുവതിക്ക് ഇവിടെ നിന്ന് രക്ഷപെടാന്‍ കഴിഞ്ഞതെന്ന് പോലീസ് അറിയിച്ചു. വീട്ടിലെത്തി കുടുംബാംഗങ്ങളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതിപ്പെടുകയും ശനിയാഴ്ച എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ചന്ദനെ മാസങ്ങൾക്ക് മുൻപാണ് യുവതി പരിചയപ്പെട്ടത്. ചന്ദൻ വഴിയാണ് ദീപുമായുള്ള പരിചയം.






























