കാഠ്മണ്ഡു: വിജയകരമായി എവറസ്റ്റ് കീഴടക്കി മടങ്ങുന്നതിനിടെ രണ്ട് ഇന്ത്യൻ പർവതാരോഹകർ മരണപ്പെട്ടു. നേപ്പാൾ അധികൃതരാണ് മരണവിവരം സ്ഥിരീകരിച്ചത്. അരുൺ കുമാർ തിവാരി, സന്ദീപ് ആറെ എന്നിവരാണ് മരിച്ചത്. സന്ദീപ് ബുധനാഴ്ച്ചയും അരുൺ കുമാർ വ്യാഴാഴ്ച്ചയുമാണ് എവറസ്റ്റ് കീഴടക്കിയതെന്ന് എക്സ്പെഡിഷൻ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് നേപ്പാളിന്റെ സെക്രട്ടറി ജനറൽ റിഷി ഭണ്ഡാരി അറിയിച്ചു. ഇരുവരും ക്ഷീണിതരായിരുന്നെന്നും അവരെ സുരക്ഷിതമായി താഴെയിറക്കാൻ ഗൈഡുകൾ ശ്രമിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
എവറസ്റ്റ് കീഴടക്കിയ ശേഷം പരിചയസമ്പന്നരായ രണ്ട് ഷെർപ്പ ഗൈഡുകൾക്കൊപ്പം ഇറങ്ങുകയായിരുന്ന അരുൺ കുമാർ ഹിലാരി സ്റ്റെപ്പിന് സമീപം തളർന്നു വീഴുകയായിരുന്നു. ഗൈഡുകൾ ആവർത്തിച്ച് രക്ഷാപ്രവർത്തനം നടത്തിയിട്ടും അദ്ദേഹത്തെ സുരക്ഷിതമായി തിരികെ കൊണ്ടുവരാൻ കഴിഞ്ഞില്ല. ഇതോടെ ഈ സീസണിൽ എവറസ്റ്റിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. നേരത്തെ മൂന്ന് നേപ്പാളി പർവതരോഹകർ മരിച്ചിരുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 14 പർവതങ്ങളിൽ എട്ടെണ്ണത്തിന് ആതിഥേയത്വം വഹിക്കുന്ന നേപ്പാൾ, എല്ലാ വർഷവും നൂറുകണക്കിന് പർവതാരോഹണ പെർമിറ്റുകളാണ് നൽകുന്നത്. രാജ്യത്തിന്റെ ടൂറിസം വരുമാനത്തിന്റെ പ്രധാന ഉറവിടമാണിത്.






























