ചണ്ഡിഗഡ്: ഇന്ത്യൻ സൈന്യത്തിന്റെയും അർദ്ധ സൈനിക സേനകളുടെയെും നീക്കങ്ങൾ പാക്കിസ്ഥാനിലെ ചാരസംഘടനകൾക്ക് ചോർത്തി നൽകിയ പഞ്ചാബ് സ്വദേശിയെ വെള്ളിയാഴ്ച്ച പപോലീസ് അറസ്റ്റ് ചെയ്തു. പത്താൻകോട്ടിലെ ഛക്ക് ധരിവാൾ ഗ്രാമത്തിൽ നിന്നുള്ള ബൽജിത് സിങ് ആണ് പിടിയിലായത്. ഇയാൾ ദേശീയ പാതയിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചാണ് സൈന്യത്തിന്റെ നീക്കങ്ങൾ ചോർത്തിയതെന്ന് പോലീസ് അറിയിച്ചു. ദേശീയ പാത 44ലെ പത്താൻകോട്ട് – ജമ്മു ഭാഗത്തിലെ പാലത്തിനോട് ചേർന്നുള്ള കടയിലാണ് ഇയാൾ കാമറകൾ സ്ഥാപിച്ചത്. ദൃശ്യങ്ങൾ തത്സമയം പാക് ചാരസംഘടനകൾക്ക് കൈമാറുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇന്റർനെറ്റോടുകൂടിയ സിസിടിവി ക്യാമറകൾ ദേശീയ പാതയിൽ സ്ഥാപിച്ചതായി പ്രതി സമ്മതിച്ചു.
ദുബായിൽ നിന്നുള്ള അജ്ഞാതനിൽ നിന്നും ഇയാൾക്ക് നിർദേശങ്ങളും 40000 രൂപ പ്രതിഫലവും ലഭിച്ചിരുന്നെന്നും പോലീസ് പറഞ്ഞു. ദേശീയ പാതയിൽ സ്ഥാപിച്ച സിസിടിവി ക്യാമറകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസവും സമാന രീതിയിൽ സൈനിക നീക്കങ്ങൾ ചോർത്തിയ പാക് ചാരസംഘടനകളെ പഞ്ചാബ് പോലീസ് പിടികൂടിയിരുന്നു. ഹൈടെക് രീതിയിൽ ചൈനീസ് നിർമ്മിത സോളാറിൽ പ്രവർത്തിക്കുന്ന സിസിടിവി ക്യാമറകളായിരുന്നു പ്രതികൾ ഉപയോഗിച്ചിരുന്നത്. നിർണ്ണായക സൈനിക കേന്ദ്രങ്ങൾ നിരീക്ഷിക്കുകയായിരുന്നു ലക്‌ഷ്യം. മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചാണ് ദൃശ്യങ്ങൾ പാക്കിസ്ഥാനിലെ ചാരസംഘടനകൾക്ക് കൈമാറിയതെന്ന് ഡിജിപി ഗൗരവ് യാദവ് അറിയിച്ചു.






























