ന്യൂഡൽഹി : 50 കോടിയുടെ സൈബർ തട്ടിപ്പിൽ അറസ്റ്റിലായവരിൽ രണ്ട് മലയാളികളും. മലപ്പുറം സ്വദേശികളാണ് പിടിയിലായതെന്ന് സൗത്ത് ഈസ്റ്റ് ഡി സി പി ഡോ ഹേമന്ത് തിവാരി പറഞ്ഞു. പരപ്പനങ്ങാടി സ്വദേശ മുഹമ്മദ് ബുർഹാരിയാണ് സൂത്രധാരൻ. മലപ്പുറം ചെമ്പ്രശ്ശേരി സ്വദേശി മുഹമ്മദ് സാദിഖും പിടിയിലായി. ഇവരെ നിയന്ത്രിച്ചിരുന്നത് വിദേശത്ത് നിന്നുള്ള വ്യക്തിയാണ്. ഡിജിറ്റൽ അറസ്റ്റ് സംഘത്തെയാണ് പിടികൂടിയത്. തട്ടിപ്പ് ബാങ്ക് അക്കൗണ്ടുകൾ സംഘത്തിന് നൽകിയത് മലയാളികളാണ്.
അക്കൗണ്ടിലേക്ക് എത്തുന്ന പണം ഡോളറാക്കി വിദേശത്തേക്ക് മാറ്റുന്നതും മലയാളികളാണ്. ഇവരെ നിയന്ത്രിച്ചിരുന്ന വിദേശത്തുള്ള വ്യക്തിയെ കണ്ടെത്താൻ ശ്രമം തുടരുന്നു. അറസ്റ്റിലായവർക്കെതിരെ കേരളത്തിലും കേസ് ഉണ്ട്. പ്രതികളെ പിടികൂടാൻ സഹായിച്ചതിന് മലപ്പുറം എസ് പിക്ക് ഡിസിപി നന്ദി പറഞ്ഞു. അന്വേഷണ സംഘത്തിൽ മലയാളി വനിത പോലീസ് ഉദ്യോഗസ്ഥയും ഉണ്ട് . ദില്ലി പോലീസിലെ എസ് ഐ ശരണ്യ എസ് ഉൾപ്പെടയുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.





























