കോഴിക്കോട് : താമരശ്ശേരിയിൽ ഫ്രഷ്കട്ട് സംഘർഷത്തിൽ രണ്ടു പേർ കൂടി കസ്റ്റഡിയിൽ. താമരശ്ശേരി അമ്പലമുക്ക് കൈപ്പക്കമണ്ണിൽ ഷൗക്കത്ത് (33), കൂടത്തായി വട്ടച്ചൻകണ്ടി വി കെ മുഹമ്മദ് അഷറഫ് (42) എന്നിവരാണ് കസ്റ്റഡിയിലായത്. ഇതോടെ കേസിൽ പിടിയിൽ ആയവരുടെ എണ്ണം 12 ആയി. അറവുമാലിന്യ സംസ്കരണ കേന്ദ്രമായ താമരശ്ശേരി ഫ്രഷ് കട്ടിൽ ഉണ്ടായ സംഘർഷുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ്. ഒളിവിൽ പോയവരെ കണ്ടെത്താൻ പൊലീസ് പരിശോധന തുടരുന്നുണ്ട്. സംഘർഷത്തിലും പോലീസ് പരിശോധനയിലും വിദ്യാർഥികൾ ഭീതിയിലാണെന്നും കൗൺസിലിംഗ് നൽകേണ്ട സാഹചര്യമാണെന്നും രക്ഷിതാക്കളും അധ്യാപകരും പറയുന്നു.
അറുപതോളം വിദ്യാർഥികൾ പഠിക്കുന്ന ഇരൂട് സെന്റ് ജോസഫ് എൽ പി സ്കൂളിൽ രണ്ട് ദിവസമായിചുരുക്കം വിദ്യാർഥികൾ മാത്രമാണ് എത്തിയത്. ഇതുമായി ബന്ധപ്പെട്ട വാർത്തയ്ക്ക് പിന്നാലെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ ഉണ്ടാകുകയും ചെയ്തു. അക്രമ സംഭവങ്ങളെക്കുറിച്ചും കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിയാത്ത സാഹചര്യത്തെക്കുറിച്ചും റിപ്പോർട്ട് തേടി. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ്, കോഴിക്കോട് ജില്ലാ കളക്ടറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. 2 ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.





























