ന്യൂഡൽഹി: നാടിനെ നടുക്കി ഡൽഹി രാംനഗറിൽ രണ്ടുകൊലപാതകങ്ങൾ. വിവാഹേതര ബന്ധത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഗർഭിണിയായ യുവതിയെ നടുറോഡിൽ വച്ച് കാമുകൻ കുത്തിക്കൊലപ്പെടുത്തി. പിന്നാലെ യുവതിയുടെ ഭർത്താവ് കാമുകനെ ഇതേ കത്തി കൊണ്ടു തന്നെ കുത്തിക്കൊലപ്പെടുത്തി. ഇതിനിടെ ഉണ്ടായ സംഘർഷത്തിൽ യുവതിയുടെ ഭർത്താവിനും പരിക്കേറ്റു. 22 കാരിയായ ശാലിനി രണ്ട് പെൺകുട്ടികളുടെ അമ്മയാണ്. ഓട്ടോറിക്ഷാ ഡ്രൈവറായ ശാലിനുയുടെ ഭർത്താവ് ആകാശ് (23) ആശുപത്രിയിൽ ചികിത്സയിലാണ്. ശാലിനിയുമായി ബന്ധമുണ്ടായിരുന്ന ആശു എന്ന ശൈലേന്ദ്ര (34)യാണ് ശാലിനിയെ കൊലപ്പെടുത്തിയത്.
ഭർത്താവിനൊപ്പം താമസിക്കരുതെന്ന ശൈലേന്ദ്രയുടെ തീരുമാനം ശാലിനി എതിർത്തതാണ് യുവതിക്ക് നേരെ ആക്രമണത്തിന് കാരണം. പരിക്കേറ്റ മൂവരെയും യുവതിയുടെ സഹോദരൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശാലിനിയും ആഷുവും മരണപ്പെട്ടു. പരിക്കേറ്റ ആകാശ് എൽഎംസിഎച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. ഡൽഹിയിലെ നബികരീം പ്രദേശത്ത് ശനിയാഴ്ച്ച രാത്രി 10.15ഓടെയായിരുന്നു സംഭവം. ശാലിനിയും ആകാശും ശാലിനിയുടെ അമ്മയെ കാണുന്നതിനായി പോയതായിരുന്നു. ഇവിടേക്ക് എത്തിയ ആഷു കത്തി ഉപയോഗിച്ച് ആകാശിനെ ആക്രമിച്ചു. ഇതിൽ നിന്ന് ആകാശ് രക്ഷപ്പെടുമ്പോഴേക്കും ആഷു റിക്ഷയിൽ ഇരുന്ന ശാലിനിയെ കുത്തുകയായിരുന്നു. കത്തി ഉപയോഗിച്ച് പലതവണ ശാലിനിയെ ആഷു കുത്തിയെന്ന് പോലീസ് വ്യക്തമാക്കുന്നു.






























