തൃശൂർ : സമരം ചെയ്ത മുഴുവൻ നഴ്സുമാരെയും തിരിച്ചെടുക്കാൻ തയ്യാറെന്ന് തൃശൂർ അമല ആശുപത്രി. എന്നാൽ അവർ മുൻപ് ജോലി ചെയ്ത അതെ ഡിപ്പാർട്ട്മെന്റുകളിലേക്ക് തിരിച്ചെടുക്കാൻ കഴിയില്ലെന്നും വിശദീകരണം. ആശുപത്രിയുടെ അകത്തേക്ക് വരെ സമരം നീളുന്ന സാഹചര്യം ഉണ്ടായതിനാലാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതെന്ന് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ആന്റണി മണ്ണുംമേൽ പറഞ്ഞു. സമരം നടന്നിരുന്ന സമയത്ത് പലയിടങ്ങളിലേക്കും പുതിയ നിയമനങ്ങൾ നടന്നു. പുതിയ വാർഡുകൾ അടക്കം തുറന്നാണ് സമരം ചെയ്ത നഴ്സുമാരെ പുനർ നിയമിക്കുന്നത്. 253 പേർക്ക് ഇപ്പോൾ തന്നെ തിരിച്ചു കയറാൻ അവസരം ഉണ്ട്. എന്നാൽ തങ്ങളെ പഴയ തസ്തികകളിൽ തന്നെ നിയമിക്കണമെന്ന് ആവശ്യമാണ് യുഎൻഎ നേതൃത്വം ഉന്നയിക്കുന്നതെന്ന് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ആന്റണി മണ്ണുംമേൽ പറഞ്ഞു.
അടിസ്ഥാന ശമ്പളം 4000 മുതൽ 6000 രൂപ വരെ വർദ്ധിപ്പിച്ചു എന്ന ലേബർ ഓഫീസറുടെ കത്ത് ലഭിച്ചിട്ടും അമല ആശുപത്രി മാനേജ്മെൻറ് സമവായത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതോടെ സമരം അമല ആശുപത്രിയുടെ മുൻപിലേക്ക് യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ മാറ്റുകയുണ്ടായി. സമരത്തിൽ പങ്കെടുത്തവരെ തിരികെ പ്രവേശിപ്പിക്കുന്നതിലും ആശയകുഴപ്പം നിലനിന്നിരുന്നു.





























