ഭിൽവാര: രാജസ്ഥാനിലെ ഭിൽവാരയിൽ ക്ഷേത്രത്തിന് പുറത്ത് ആടിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ലോകേഷ് ഖാതിക്, ഹേമന്ത് കോലി എന്നിവരാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.ഞായറാഴ്ച രാത്രിയാണ് ശാസ്ത്രി നഗറിലെ ബാലാജി, ബാബ രാംദേവ് ഹനുമാൻ ക്ഷേത്രത്തിന് പുറത്ത് മൃഗത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് പ്രദേശത്ത് പ്രതിഷേധം ഉയരുകയും ക്രമസമാധാനനില തകരുകയും ചെയ്തു. വിഷയം വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദൾ ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ ഏറ്റെടുക്കുകയും ചെയ്തു.
അറസ്റ്റിലായ പ്രതികൾ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. പ്രതിയായ ലോകേഷ് ഖാതിക് മൃഗങ്ങളുടെ തോൽ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ബിസിനസ് നടത്തിവരികയാണ്. ഞായറാഴ്ച രാത്രി ഇയാളും ഹേമന്തും കൻവാഖേഡ പ്രദേശത്ത് നിന്ന് സ്കൂട്ടിയിൽ ചാക്കുകളിലാക്കി മൃഗത്തിൻ്റെ അവശിഷ്ടങ്ങൾ കൊണ്ടുപോയിരുന്നു. ഇതിൽ നിന്ന് അബദ്ധത്തിൽ താഴെ വീണതാകാം എന്നാണ് പൊലീസ് പറയുന്നത്.പ്രതിഷേധം നടന്നിട്ടും പ്രതികൾ ഇക്കാര്യം പുറത്ത് പറയാത്തത് സംശയത്തിന് ഇടയാക്കുന്നു. കുറ്റവാളികളെ തിരിച്ചറിഞ്ഞതോടെ പ്രദേശത്തെ പ്രതിഷേധവും തണുത്തു.






























