കാസർകോട് : കാഞ്ഞങ്ങാട് നിയന്ത്രണം വിട്ടെത്തിയ മാരുതി കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ ഹൈവേ പട്രോളിംഗ് പോലീസുകാരുടെ കാലുകൾ മുറിച്ചു നീക്കി. സിവിൽ പോലീസ് ഓഫിസർമാരായ സൂരജ് (32), അലോഷ്യസ്( 39) എന്നിവരുടെ കാലുകളാണ് മുറിച്ചുമാറ്റിയത്. മംഗളൂരു തേജസ്വിനി ആശുപത്രിയിൽ ശസ്ത്രക്രിയയിലാണ് ഇരുവരുടെയും കാലുകൾ മുറിച്ചു നീക്കിയത്. ഒരാളുടെ കാൽ മുട്ടിന് താഴെ വച്ചും മറ്റൊരാളുടെ കാൽപാദവുമാണ് മുറിച്ച് നീക്കിയത്. വ്യാഴ്ച ഉച്ചയ്‌ക്കായിരുന്നു ഉദ്യോഗസ്ഥരുടെ കാലുകൾ നഷ്ടപ്പെടാൻ കാരണമായ വാഹനാപകടം ഉണ്ടായത്. ഐങ്ങോത്ത് നടന്ന വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. ദേശീയപാതയോരത്ത് അപകടസാധ്യതയുയർത്തി നിർത്തിയ നാഷണൽ പെർമിറ്റ് ലോറികളെ ഇവിടെ നിന്ന് മാറാൻ നിർദേശിക്കുകയായിരുന്നു ഉദ്യോഗസ്ഥർ.
ഈ സമയത്ത് കാഞ്ഞങ്ങാട് നിന്ന് കണ്ണൂരിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാർ ഇതുവഴി വന്നു. അമിതവേഗത്തിലായിരുന്ന കാർ നിയന്ത്രണം തെറ്റിയാണ് അപകടമുണ്ടായത്. വാഹനം പോലീസ് ജീപ്പിൻ്റെ പിന്നിൽ നിൽക്കുകയായിരുന്ന ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിച്ച ശേഷം പോലീസ് ജീപ്പിലിടിച്ച് നിന്നു. ഈ അപകടത്തിൽ പോലീസുകാർ ഇരുവാഹനങ്ങൾക്കും ഇടയിൽപെട്ടു.
ഉടൻ തന്നെ മറ്റുള്ളവർ ചേർന്ന് ഉദ്യോഗസ്ഥരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ മംഗളുരുവിലേക്ക് മാറ്റുകയായിരുന്നു. പോലീസ് ക്ലബ്ബിലെ മുൻ ഫുട്ബോൾ താരം കൂടിയാണ് സൂരജ്. കാൽ മുറിച്ചുമാറ്റിയ സാഹചര്യത്തിൽ ഇനി ഇരുവർക്കും സർവീസിൽ തുടരാൻ കഴിഞ്ഞേക്കില്ല. മറ്റേതെങ്കിലും വകുപ്പിലെ തസ്തികയിലേക്ക് ഇവർക്ക് മാറേണ്ടി വരും. അപകടവിവരമറിഞ്ഞ് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർ എന്നിവർ ആരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷിച്ചു. ഉദ്യോഗസ്ഥർക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകാൻ ഇരുവരും ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകുകയും ചെയ്തു.





























