ഹൈദരാബാദ്: ഹൈദരാബാദിലെ ഒരു സ്വകാര്യ സ്കൂളിൽ ദിവസങ്ങൾക്കുള്ളിൽ നടന്നത് രണ്ട് ആത്മഹത്യകൾ. പത്താം ക്ലാസ് വിദ്യാർത്ഥികളായ ഷെയ്ഖ് റിസ്‌വാനും കെ. ഹൻസികയുമാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും മരണവുമായി ബന്ധപ്പെട്ട് സ്കൂളിനും രക്ഷിതാക്കൾക്കുമെതിരെ വലിയ പ്രതിഷേധമുയരുകയാണ്. ജൂലൈ 19നാണ് മിയാപൂരിലെ മാധവ്‌നഗർ കോളനിയിലെ സ്‌കൂൾ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് ചാടി 15 കാരനായ ഷെയ്ഖ് റിസ്‌വാൻ ആത്മഹത്യ ചെയ്തത്. ഗുരുതരമായ പരിക്കുകളോടെ കുട്ടിയെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. ഇതു സംബന്ധിച്ച അന്വേഷണം പോലീസ് ആരംഭിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ അഞ്ച് ദിവസങ്ങൾക്ക് ശേഷം ജൂലൈ 24ന് ഹൻസിക എന്ന പെൺകുട്ടിയും ആത്മഹത്യ ചെയ്തു.
മിയാപൂരിലെ സ്വന്തം അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ നിന്ന് ചാടിയാണ് പെൺകുട്ടി മരിച്ചത്. റിസ്വാനും ഹൻസികയും അടുപ്പത്തിലായിരുന്നുവെന്നും ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇരുവരും കൂടുതൽ നേരം സംസാരിച്ചിരുന്നതെന്നും റിപ്പോർട്ടുകൾ. സ്കൂൾ അധികൃതർ ഇക്കാര്യം അറിഞ്ഞ് വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും വിളിച്ച് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഇതിനെത്തുടർന്നുള്ള മാനസിക സമ്മർദത്തിലാണ് റിസ്വാൻ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് സംശയിക്കുന്നത്.





























