ചണ്ഡീഗഡ്: പഞ്ചാബ് സർവകലാശാലയിലെ പിഎച്ച്ഡി വിദ്യാർത്ഥിനി ചൊവ്വാഴ്ച ക്യാമ്പസിനുള്ളിൽ വൈദ്യുതാഘാതമേറ്റ് മരിച്ചു. കനത്ത മഴയെത്തുടർന്ന് ക്യാമ്പസിലെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിൽ നടന്നുപോകുന്നതിനിടെയാണ് സംഭവം. ഹരിയാനയിലെ റേവാരി സ്വദേശിനിയായ ജ്യോതി(28)യാണ് മരിച്ചത്. സർവകലാശാലയിലെ മൈക്രോബയോളജി വിഭാഗത്തിൽ ഗവേഷണം നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മഴയെ തുടർന്ന് വെള്ളക്കെട്ടായിരുന്ന വഴിയൊഴിവാക്കി ഹോസ്റ്റലിൽ നിന്ന് വിഭാഗത്തിലേക്ക് പോകുന്നതിനിടെ സമീപത്തെ ഇലക്ട്രിക് ജങ്ഷൻ ബോക്സിൽ നിന്ന് വൈദ്യുതി ചോർന്നതിനെ തുടർന്ന് ജ്യോതിക്ക് ഷോക്കേറ്റതായാണ് പ്രാഥമിക വിവരം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തെ തുടർന്ന് നൂറുകണക്കിന് വിദ്യാർഥികൾ വൈസ് ചാൻസലറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. ക്യാമ്പസിലെ വൈദ്യുതി സുരക്ഷയിലെ വീഴ്ചയ്ക്ക് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജ്യോതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും അവർ ആവശ്യപ്പെട്ടു. കുടുംബവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം സർവകലാശാല 16 ലക്ഷം ധനസഹായവും ജ്യോതിയുടെ ഐടിഐ യോഗ്യതയുള്ള സഹോദരന് സർവകലാശാലയിൽ ഇലക്ട്രീഷ്യൻ തസ്തികയിൽ ജോലിയും നൽകുമെന്ന് പ്രഖ്യാപിച്ചു.





























