പത്തനംതിട്ട : കുറിയന്നൂർ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഇരുപാർട്ടികൾ തമ്മിലുണ്ടായ തർക്കത്തെതുടർന്ന് യുവാവിന് മാരകമായി പരിക്കേറ്റതിന് രജിസ്റ്റർ ചെയ്ത കേസിൽ രണ്ടുപ്രതികൾ അറസ്റ്റിൽ. കോയിപ്രം പുല്ലാട് കൊണ്ടൂർ വീട്ടിൽ നൈജിൽ കെ ജോണി(31)നെതിരെയാണ് ഞായർ രാത്രി 10.30 ന് മാരാമൺ വെച്ച് വധശ്രമമുണ്ടായത്. ആകെ 5 പ്രതികളുള്ള കേസിൽ ഒന്നാം പ്രതി തോട്ടപ്പുഴ കോളഭാഗം ചേന്നമല ചരിവുകാലായിൽ ശശിധരന്റെ മകൻ അരുൺ ശശി (29), മൂന്നാം പ്രതി കോയിപ്രം പുല്ലാട് ചാത്തൻ പാറ കൃഷ്ണഭവൻ വീട്ടിൽ മുരളീധരൻ പിള്ളയുടെ മകൻ അമൃതാനന്ദ് (29) എന്നിവരാണ് അറസ്റ്റിലായത്.
ഞായർ രാത്രി മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് പോയ നൈജിലിനെ വഴിയരികിൽ ബൈക്ക് നിർത്തി കാത്തുനിന്ന പ്രതികൾ മാരാമൺ ശില്പ ഫർണിച്ചർ കടയുടെ മുൻവശം റോഡിൽ വെച്ച് കൈകാണിച്ച് നിർത്തിച്ചശേഷം ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കു പിന്നിൽ അടിച്ചുവീഴ്ത്തുകയായിരുന്നു. മാരകമായി പരിക്കേറ്റ നൈജിലിനെ പ്രതികൾ കമ്പിവടിയും കമ്പുകളും ഉപയോഗിച്ച് മർദ്ദിച്ച് മാരകമായി പരിക്കേൽപ്പിച്ചു.
ഇടതുകൈക്ക് ഓടിവും ദേഹമാസകലം പരിക്കുകളും സംഭവിച്ച് അബോധാവസ്ഥയിലായ യുവാവ് മരിച്ചുവെന്ന് കരുതി ഓടയിൽ തള്ളിയിട്ട ശേഷം പ്രതികൾ സ്ഥലം വിട്ടു. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നൈജിലിന്റെ മൊഴി വാങ്ങി കേസ് രജിസ്റ്റർ ചെയ്ത കോയിപ്രം പോലീസ് ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസിന്റെ നിർദേശാനുസരണം ശാസ്ത്രീയ അന്വേഷണസംഘം വിരലടയാള വിദഗ്‌ദ്ധർ എന്നിവരുടെ സേവനം ലഭ്യമാക്കിയും മറ്റും അന്വേഷണം ഊർജ്ജിതമാക്കി.
ഇവരുടെ സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അന്വേഷണം വ്യാപിപ്പിച്ചതിനെ തുടർന്ന് ഇന്നലെ (20.06.2022) രാത്രി കസ്റ്റഡിയിൽ എടുത്ത പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് വെളുപ്പിന് അറസ്റ്റ് ചെയ്യുകയാണുണ്ടായത്. ഒന്നാം പ്രതി അടിക്കാൻ ഉപയോഗിച്ച ഇരുമ്പ് പൈപ്പ് കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ പൂവത്തൂർ നിന്നും പോലീസ് കണ്ടെടുത്തു. അന്വേഷണസംഘത്തിൽ പോലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാർ, എസ് ഐ അനൂപ്, എ എസ് ഐ വിനോദ് കുമാർ, ഷിറാസ്, സി പി ഓമാരായ ബിലു, ശ്രീജിത്ത്, സാജൻ എന്നിവരാണ് ഉള്ളത്. ബാക്കി പ്രതികൾക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.