അബുദാബി: സെൻട്രൽ ദുബായിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വ്യാജവാർത്ത ചമയ്ക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുഎഇ പബ്ലിക് പ്രൊസിക്യൂഷൻ അന്വേഷണം ശക്തമാക്കി. തീർത്തും തെറ്റായതും വസ്തുതാവിരുദ്ധവുമായ വിവരങ്ങളാണ് വാർത്തയിലുണ്ടായിരുന്നതെന്ന് യുഎഇ അറ്റോർണി ജനറൽ കൗൺസിലർ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി വ്യക്തമാക്കി. മേഖലയിൽ നിലവിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങളിൽ പരിഭ്രാന്തി പരത്തുന്ന ഇത്തരം വാർത്തകൾ ഗൗരവത്തോടെയാണ് രാജ്യം കാണുന്നത്.
വ്യാജവാർത്ത നൽകിയ റിപ്പോർട്ടറുടെ മൊഴി പബ്ലിക് പ്രോസിക്യൂഷൻ രേഖപ്പെടുത്തി. കൂടാതെ, ഈ വാർത്ത തയ്യാറാക്കാനും അത് അംഗീകരിക്കാനും, തുടർന്ന് പ്രസിദ്ധീകരിക്കാനും നേതൃത്വം നൽകിയ വാർത്താ ഏജൻസിയിലെ ഉത്തരവാദികളായ മുഴുവൻ പേരെയും പ്രോസിക്യൂഷൻ വിളിപ്പിച്ചു. വാർത്ത നൽകുന്നതിന് മുൻപ് പാലിക്കേണ്ട നിയമപരവും പ്രൊഫഷണലുമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്നും, വിവരങ്ങൾ കൃത്യമായി പരിശോധിച്ചിട്ടാണോ വാർത്ത പുറത്തുവിട്ടത് എന്നും അധികൃതർ പരിശോധിച്ചുവരികയാണ്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും.






























