ദുബായ് : മാസങ്ങൾക്കു ശേഷം നാട്ടിൽ നിന്നുള്ളവർക്കായി ദുബായ് വാതിൽ തുറക്കുമ്പോൾ സന്തോഷത്തിനൊപ്പം ആശങ്കകളുടെയും ടേക് ഓഫ്. വാക്സീനിൽ അസ്ട്രസെനകയുടെ ഇന്ത്യൻ പതിപ്പായ കോവിഷീൽഡ് എടുത്തവർക്ക് മടക്കയാത്രയ്ക്കു തടസമില്ലെങ്കിലും രാജ്യാന്തര അംഗീകാരത്തിന് കാത്തിരിക്കുന്ന കോവാക്സീൻ സ്വീകരിച്ചവരുടെ കാര്യം അനിശ്ചിതത്വത്തിലാണ്.
ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്നാണ് പ്രവാസികളുടെ ആവശ്യം. അതേസമയം നാട്ടിൽ കുടുങ്ങിക്കിടക്കുന്ന വലിയൊരു വിഭാഗത്തെ തിരികെയെത്തിക്കാനുള്ള നടപടികളുടെ ആദ്യഘട്ടമാണിതെന്നു വ്യോമയാന മേഖലയിലുള്ളവർ പറയുന്നു. ആവശ്യത്തിനു ജീവനക്കാരില്ലാതെ പല സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. ജീവനക്കാരിൽ ഒരുവിഭാഗത്തിനെങ്കിലും എത്താൻ കഴിഞ്ഞാൽ അവർക്കും സ്ഥാപനങ്ങൾക്കും ഒരുപോലെ ആശ്വാസമാകും. തുടർഘട്ടങ്ങളിലാകും ഇതര വിഭാഗങ്ങൾക്ക് ഇളവുണ്ടാകുകയെന്നാണ് ഇവർ നൽകുന്ന സൂചന.