ചെങ്ങന്നൂർ : ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ തടയുന്നതിന് യുഡിഎഫ്, ബിജെപി നേതൃത്വം ശ്രമിക്കുകയാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. വരട്ടാർ പുനരുജ്ജീവനം, അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം, സമ്പൂർണ്ണ കുടിവെള്ള പദ്ധതി തുടങ്ങിയ നിരവധി പദ്ധതികൾക്കെതിരെ ഇവർ വ്യാജ പ്രചരണങ്ങൾ നടത്തുന്നു കെ – റെയിൽ നിർമ്മാണ വിഷയത്തിൽ ഇരട്ടത്താപ്പു നയമാണ് കോൺഗ്രസ്, ബിജെപി കൂട്ടുകെട്ട് സ്വീകരിക്കുന്നത്. എൽഡിഎഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന വികസന സെമിനാർ ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു മന്ത്രി.
ബിജെപി, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആരംഭിച്ച റെയിൽ പദ്ധതി കേരളത്തിൽ വേണ്ട എന്നാണ് ഇവർ പറയുന്നത്. നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഇത്തരം പദ്ധതികൾ സർക്കാർ നടപ്പാക്കുന്നത്. വ്യവസായ സംരംഭകർ പുതിയതായി എത്തണമെങ്കിൽ കൂടുതൽ വേഗതയേറിയ ഗതാഗത സൗകര്യങ്ങൾ ഉണ്ടാകേണ്ടതുണ്ട്. സാമൂഹ്യ ആഘാത പഠനത്തിനു വേണ്ടി നടത്തിയ സർവ്വേയെ ഇവർ നുണപ്രചരണം നടത്തി പ്രദേശവാസികളെ പ്രതിഷേധ സമരത്തിനിറക്കുകയാണ്. ജനങ്ങളുടെ ആശങ്ക പരിഹരിക്കേണ്ട ചുമതല സർക്കാരിനുണ്ട്. അതിനാൽ ഭൂമി, കെട്ടിടം, കൃഷിഭൂമി നഷ്ടപ്പെട്ടവർക്ക് മികച്ച നഷ്ടപരിഹാരം പാക്കേജാണ് സർക്കാർ നൽകുന്നത്. ചെങ്ങന്നൂരിനെ വികസനം നടത്തേണ്ട എം പി കൊടിക്കുന്നിൽ സുരേഷ് വ്യാജ പ്രചരണങ്ങളിലൂടെ കലാപം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മുളക്കുഴ സിസി പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഗിരീഷ് ഇലഞ്ഞിമേൽ അധ്യക്ഷനായി. എം.ശശികുമാർ, അഡ്വ.ഉമ്മൻ ആലുംമ്മൂട്ടിൽ, പുഷ്പലതാ മധു, പി.ഡി ശശിധരൻ, പി.ആർ പ്രദീപ് കുമാർ, ജി.ഹരികുമാർ, ശശികുമാർ ചെറുകോൽ, ടിറ്റി എം വർഗ്ഗീസ്, സജി വള്ളവന്താനം, ടി.കെ ഇന്ദ്രജിത്ത്, എബ്രഹാം ഇഞ്ചക്കലോടി, മോഹൻ കൊട്ടരത്തു പറമ്പിൽ എന്നിവർ സംസാരിച്ചു. കെ – റെയിൽ സെക്ഷൻ ഓഫീസർ ഗിരീഷ് പദ്ധതി വിശദീകരണം നടത്തി. എൽഡിഎഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കൺവീനർ എം.എച്ച് റഷീദ് സ്വാഗതം പറഞ്ഞു.





























