ന്യൂഡല്‍ഹി: വില്‍പനയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കി . ഏകദേശം അഞ്ച് ലക്ഷം കെയ്സ് ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കിയാണ് 2025ൽ വിറ്റ് പോയത്. 22ശതമാനത്തോളം വളര്‍ച്ചയാണ് ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കിയുടെ വില്‍പനയില്‍ ഉണ്ടായതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആല്‍ക്കഹോളിക്ക് ബീവറേജസ് കമ്പനീസ്(CIABC) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.ദേസി ലേബലില്‍ ഇറങ്ങുന്ന അമൃത്, രാംപൂര്‍, ഇന്ദ്രി, പോള്‍ ജോണ്‍ എന്നിവയില്‍ തുടങ്ങി പുതിയ എന്‍ട്രികളായ സോലന്‍ ഗോള്‍ഡ്, ഗിയാന്‍ചന്ദ്, ദോആബ്, ക്രേസി കോക്ക്, ആഗസ്, ഗാംബര്‍ വാലി എന്നിവയടക്കം ‘ചൂടപ്പം’ പോലെ വിറ്റ്‌പോയതെന്ന് CIABCയുടെ കണക്ക് വ്യക്തമാക്കുന്നത്.
മേഡ് ഇന്‍ ഇന്ത്യ സിംഗിള്‍ മാള്‍ട്ട് വിസ്‌കി മാർക്കറ്റിൽ സ്വദേശി കമ്പനികളാണ് കുത്തക അടക്കിവാഴുന്നത്. 2025ലെ 95ശതമാനം വില്‍പനയിലും മുന്നിട്ടുനിന്നത് ഈ കമ്പനികളാണ്. വിദേശ – മള്‍ട്ടിനാഷണല്‍ കമ്പനികളുടെ പിന്തുണയിലും ഉടമസ്ഥതയിലും പ്രവര്‍ത്തിക്കുന്ന സിംഗിള്‍ മാള്‍ട്ട് വിസ്‌കി ബ്രാന്‍ഡുകളായ Diageo’s Godawan, Pernod Ricard’s Longitude 77 എന്നിവയുടെ ഒമ്പത് ലിറ്ററുകളുടെ 35,000 കെയ്സുകൾ മാത്രമാണ് വിറ്റുപോയത്. ഇത് മുഴുവന്‍ വില്‍പനയുടെ ഏകദേശം 7 ശതമാനം മാത്രമാണ്. 92ശതമാനം ഇന്ത്യന്‍ കമ്പനികളുടെ ഉത്പന്നമാണ് വിറ്റുപോയത്. ഇത് ഏകദേശം 4.65ലക്ഷം കെയ്സുകളാണ്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി മേഡ് ഇന്‍ ഇന്ത്യ സിംഗിള്‍ മാള്‍ട്ട് വിസ്‌കി ശക്തമായ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. 2023ലെ ഒമ്പത് ലിറ്ററിന്റെ 3.5ലക്ഷം കെയ്സുകളിൽ നിന്നും 2024ല്‍ അത് നാലു ലക്ഷം കെയ്സുകളായി. അത് 2025 എത്തുമ്പോള്‍ അഞ്ചു ലക്ഷത്തോട് അടുക്കുകയാണ്. രണ്ട് വര്‍ഷം കൊണ്ട് 43ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. ഇന്ത്യയില്‍ തന്നെ ഉത്പാദിപ്പിക്കുന്ന സിംഗിള്‍ മാള്‍ട്ടുകളുടെ സ്വീകാര്യത വര്‍ധിക്കുകയാണെന്നും ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇവയില്‍ തന്നെ എന്‍ട്രി ലെവല്‍ ഓപ്ഷനിലുള്ളവ 2300യ്ക്ക് വരെ വിറ്റുപോകുമ്പോള്‍ പ്രീമിയത്തിന് 5500 മുതല്‍ 8000രൂപവരെയാണ് വില. ഗുണനിലവാരം, മികച്ച രുചി, പ്രീമിയം പൊസിഷനിങ് എന്നിവയാണ് ജനപ്രീതി ഉയരാന്‍ കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.































