പത്തനാപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിന് പിന്നിൽ യുഡിഎഫ് – ബിജെപി വോട്ട് ഡീൽ ആണെന്ന് ആരോപിച്ച് എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെ.ബി. ഗണേഷ് കുമാർ രംഗത്ത്. ബിജെപി വോട്ടുകൾ യുഡിഎഫ് സ്ഥാനാർത്ഥിക്ക് മറിച്ചു നൽകിയെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഗണേഷ് കുമാർ നടത്തുന്ന ആദ്യ പ്രതികരണമാണിത്. പത്തനാപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാല എണ്ണായിരത്തോളം വോട്ടുകൾക്കാണ് കെ.ബി. ഗണേഷ് കുമാറിനെ അട്ടിമറിച്ചത്. ബിജെപി വോട്ടിലുണ്ടായ വൻ കുറവാണ് യുഡിഎഫിന്റെ വിജയത്തിന് കാരണമായതെന്ന് ഗണേഷ് കുമാർ കണക്കുകൾ നിരത്തി വ്യക്തമാക്കുന്നു.
മുൻ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ലഭിച്ച വോട്ടിന്റെ വിഹിതത്തിൽ വലിയ കുറവുണ്ടായെന്നും ഈ വോട്ടുകൾ യുഡിഎഫിലേക്ക് പോയെന്നുമാണ് ഗണേഷ് കുമാറിന്റെ ആക്ഷേപം. കോൺഗ്രസ് ബിജെപിയുമായി കൃത്യമായ ഡീൽ ഉണ്ടാക്കിയെന്നും, ഇതിന്റെ ഭാഗമായാണ് മറ്റു ചില മണ്ഡലങ്ങളിൽ ബിജെപി വിജയിച്ചപ്പോൾ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോയതെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി വിജയിച്ച മണ്ഡലങ്ങളിൽ എൽഡിഎഫ് ആണ് രണ്ടാം സ്ഥാനത്തുള്ളതെന്നും ഇത് വോട്ട് കച്ചവടത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.






























