തിരുവനന്തപുരം : സംസ്ഥാനത്തെ ഭവന നിർമ്മാണ പദ്ധതികളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരം നൽകാൻ സർക്കാർ തീരുമാനം . 2017-ൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് രൂപീകരിച്ച ലൈഫ് മിഷൻ പദ്ധതിക്ക് മാറ്റം വരുത്തിക്കൊണ്ട് അധികാര വികേന്ദ്രീകരണം നടപ്പിലാക്കാനാണ് പുതിയ നീക്കം. നിലവിൽ പട്ടികജാതി, പട്ടികവർഗ്ഗ, മത്സ്യബന്ധന വകുപ്പുകളുടെ ഭവന നിർമ്മാണ പദ്ധതികളെല്ലാം സംയോജിപ്പിച്ചാണ് ലൈഫ് മിഷന് കീഴിൽ ഒറ്റ പദ്ധതിയായി പ്രവർത്തിക്കുന്നത്. എന്നാൽ ഇത് അധികാര വികേന്ദ്രീകരണത്തെ അട്ടിമറിക്കുന്നുവെന്നും തദ്ദേശ സ്ഥാപനങ്ങളുടെയും ഗ്രാമസഭകളുടെയും അധികാരം കവരുന്നുവെന്നുമുള്ള കടുത്ത വിമർശനം ഉയർന്നിരുന്നു.
കൂടാതെ, ലൈഫ് മിഷന്റെ പേരിൽ തദ്ദേശ സ്ഥാപനങ്ങളുടെ ആസൂത്രണ ഫണ്ടിന്റെ 20 ശതമാനം സംസ്ഥാന സർക്കാർ എടുക്കുന്ന സ്ഥിതിയും നിലവിലുണ്ട്. ഇക്കാര്യങ്ങൾ പരിഗണിച്ച്, തദ്ദേശ സ്ഥാപനങ്ങളുടെ അധികാരവും പങ്കാളിത്തവും തിരിച്ചു നൽകുന്നതിന്റെ ഭാഗമായാണ് ലൈഫ് മിഷൻ നിർത്താൻ സർക്കാർ തീരുമാനിച്ചത്. ഭവന പദ്ധതികളിലെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാനുള്ള പൂർണ്ണ അധികാരം ഇനി മുതൽ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും ആയിരിക്കും. പുതിയ പദ്ധതികളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ പ്രാമുഖ്യവും പങ്കാളിത്തവും നൽകുമെന്ന് തദ്ദേശ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ലൈഫ് മിഷന്റെ നിലവിലെ നിബന്ധനകൾ മൂലം പ്രധാനമന്ത്രി ആവാസ് യോജനയുടെ ഫണ്ട് സംസ്ഥാനത്തെ ഭവന നിർമ്മാണ പദ്ധതികൾക്ക് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. പുതിയ തീരുമാനം ഈ തടസ്സം നീക്കാൻ സഹായിക്കും. മുഖ്യമന്ത്രി ചെയർമാനും തദ്ദേശ വകുപ്പ് മന്ത്രി വൈസ് ചെയർമാനുമായ നിലവിലെ ലൈഫ് മിഷൻ സംവിധാനത്തിന് പകരം, തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന രീതിയിലായിരിക്കും ഇനി പദ്ധതികൾ ആവിഷ്കരിക്കുക.






























