പത്തനംതിട്ട : കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി മോഹികളുടെ കൂട്ടയിടിയാണ് ഇപ്പോള്‍ കാണുന്നത്. ജാതിയും മതവും സഭയും ഒക്കെ പറഞ്ഞ് എങ്ങനെയും പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുവാന്‍ വെമ്പല്‍ കൊള്ളുകയാണ് പലരും. മത്സരിക്കാന്‍ അവകാശവാദം ഉന്നയിച്ചിട്ടുള്ള മണ്ഡലത്തിന്റെ അതിര്‍ത്തിപോലും വ്യക്തതയില്ലാത്തവരാണ് എം.എല്‍.എ ആകുവാന്‍ കുപ്പായം തുന്നി കാത്തിരിക്കുന്നത്. മുതുമുത്തശ്ശന്‍മാര്‍ക്ക് ഇനിയും എം.എല്‍.എയും ധനമന്ത്രിയുമൊക്കെയായി കേരളം ഭരിക്കാനും ജനങ്ങളെ സേവിക്കാനും ഒടുങ്ങാത്ത പൂതിയാണ്.
സ്ഥാനാര്‍ഥി മോഹവുമായി നടക്കുന്നവര്‍ താന്‍ ആ മണ്ഡലത്തില്‍ മത്സരിച്ചാല്‍ ജയിക്കുമോ എന്ന് സ്വയം ആത്മപരിശോധന നടത്തണമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞിരുന്നു. മുതിര്‍ന്ന നേതാക്കളെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കുവാന്‍ നേത്രുത്വത്തിലുള്ളവര്‍ ശ്രമിക്കണമെന്നും പാര്‍ട്ടി സെക്രട്ടറി പറഞ്ഞിട്ട് ആരും അത് ചെവിക്കൊണ്ടില്ല. കാരണം മാങ്ങയാണോ അണ്ടിയാണോ മൂത്തത് എന്നത് ചിലരെങ്കിലും മനസ്സില്‍ ചോദിക്കുന്നുണ്ടാകും.
കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.ഫും മാറിമാറി ഭരിച്ചുവരികയാണ്. അതുകൊണ്ട് അടുത്ത തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തില്‍ വരുമെന്ന അമിത ആത്മവിശ്വാസത്തിലാണ് നേതാക്കള്‍. എന്നാല്‍ ഈ വികാരം പ്രവര്‍ത്തകര്‍ക്കില്ല. അടുത്ത ഊഴം യു.ഡി.എഫിനായതിനാല്‍ ഏതു കുറ്റിച്ചൂല്‍ നിന്നാലും ജയിച്ചുകയറുമെന്നാണ് നേതാക്കള്‍ കണക്കുകൂട്ടുന്നത്. അതുകൊണ്ടുതന്നെയാണ് സ്ഥാനാര്‍ഥിയാകുവാന്‍ ചിലര്‍ സ്വയം മുന്നോട്ട് വന്നത്. തലമുതിര്‍ന്ന നേതാക്കള്‍ പുതിയ തലമുറയ്ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിക്കൊണ്ട് ഇനിയുള്ള കാലം പാര്‍ട്ടി വളര്‍ത്തുവാന്‍ ശ്രമിക്കണം. എന്നാല്‍ ഇവര്‍ വീണ്ടും അധികാരത്തിനുവേണ്ടി മത്സരിക്കുന്നത് സ്വയം അപഹാസ്യരാകും. പാര്‍ട്ടിക്ക് അത് ദോഷം ചെയ്യും. സമുദായം പറഞ്ഞാലോ സഭ പറഞ്ഞാലോ ആരും വോട്ടുകുത്തി ജയിപ്പിക്കുമെന്ന് കരുതേണ്ട.
വരുന്ന തെരഞ്ഞെടുപ്പ് അത്ര നിസ്സാരമായി കാണേണ്ട. പ്രതിപക്ഷ നേതാവിന്റെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളും ഒന്നിനുപിറകെ മറ്റൊന്നായി തൊടുക്കുന്ന അഴിമതി ആരോപണങ്ങളിലും ഇടതുപക്ഷം പതറി നില്‍ക്കുകയാണ്. ഇതു യു.ഡി.എഫിന് അനുകൂലമാകണമെങ്കില്‍ ചിട്ടയായ പ്രവര്‍ത്തനം വേണം. ജയ സാധ്യത മാത്രം നോക്കി സ്ഥാനാര്‍ഥിയെ നിശ്ചയിക്കണം. പത്തനംതിട്ട ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും മത്സരിക്കുവാന്‍ തയ്യാറെടുക്കുന്നവര്‍ സ്വയം ആത്മപരിശോധനയ്ക്ക് തയ്യാറാകണം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും പ്രതിസന്ധിയിലാക്കുന്ന തീരുമാനങ്ങളില്‍ നിന്നും ഒരുദിവസം നേരത്തെ പിന്‍വാങ്ങിയാല്‍ താഴെ തട്ടിലുള്ള അണികളില്‍ അത് ആത്മവിശ്വാസം നല്‍കും.
സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിന് മുന്‍പ് ഓരോ ബൂത്തിലെ പ്രവര്‍ത്തകരുടെയും അഭിപ്രായം തേടണം. ഹൈക്കമാന്‍ഡിനെക്കൊണ്ട് നൂലില്‍ കെട്ടിയിറക്കിയാലൊന്നും സ്ഥാനാര്‍ഥികള്‍ വിജയിക്കില്ല. അണികള്‍ക്ക് ആത്മാര്‍ഥതയും ഉണ്ടാകില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ് പരസ്പരം പഴിചാരിയിട്ട് ഒരുകാര്യവും ഇല്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ ചില നേതാക്കളുടെ പിടിവാശിയും അഹങ്കാരവുമാണ് കണ്ടത്. അത് ഇനിയും തുടര്‍ന്നാല്‍ പരാജയത്തിന്റെ പടുകുഴിയിലേക്കായിരിക്കും പാര്‍ട്ടിയുടെ പോക്ക്.