പുറമറ്റം: പുറമറ്റം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായി പട്ടികജാതി സംവരണ വാർഡിൽ നിന്നും വിജയിച്ച യുഡിഎഫിലെ കെ.വി രശ്മിമോൾ തെരഞ്ഞെടുക്കപ്പെട്ടു. കെ.വി രശ്മിമോളുടെ പേര് ഗ്രാമപഞ്ചായത്ത് അംഗം വിനീത് കുമാർ നിർദ്ദേശിച്ചു. ജോളി ജോൺ പിൻതാങ്ങി. എൽ. ഡി.എഫിലെ ശോശാമ്മ തോമസിനെയാണ് പരാജയപ്പെടുത്തിയത്. ശോശാമ്മ തോമസിന്റെ പേര് ഗ്രാമപഞ്ചായത്ത് അംഗം കെ. ഓ മോഹൻദാസ് നിർദ്ദേശിച്ചു. സാബു ബെഹനാൻ പിൻതാങ്ങി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യാ ജോബി ഉൾപ്പടെ ഏഴ് യു.ഡി.എഫ് അംഗങ്ങളുടെ വോട്ടുകൾ രശ്മിമോൾക്ക് ലഭിച്ചു. ശോശാമ്മ തോമസ്സിന് ആറ് വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനീത് കുമാറിന്റെ നേതൃത്വത്തിൽ യുഡിഎഫ് അംഗങ്ങൾ വൈസ് പ്രസിഡന്റ് ശോശാമ്മ തോമസ്സിന് എതിരെ നൽകിയ ആവിശ്വാസ പ്രമേയം വിജയിക്കുകയും വൈസ് പ്രസിഡന്റ് ആയിരുന്ന ശോശാമ്മ തോമസ് പുറത്താകുകയും ചെയ്ത സാഹചര്യത്തിൽ ആണ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. സ്വതന്ത്രയായി വിജയിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യാ ജോബിക്ക് എതിരെ എൽ. ഡി. എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടിരുന്നു. തുടർന്ന് പ്രസിഡന്റ് യുഡിഎഫ് നോട് ചേർന്നിരുന്നു. പ്രസിഡന്റും വൈസ് പ്രസിഡന്റും യുഡിഎഫിന് ലഭിച്ചതിനാൽ പുറമറ്റം ഗ്രാമപഞ്ചായത്ത് ഭരണം എൽ. ഡി. എഫിന് നഷ്ടമായി.
കഴിഞ്ഞ ഭരണ സമതിയുടെ കാലത്ത് ഇതേ രീതിയിൽ നാല് യുഡിഎഫ് അംഗങ്ങൾ എൽ.ഡി. എഫിനോട് ചേർന്ന് ആവിശ്വാസത്തിൽ കൂടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന വിനീത് കുമാറിനെ പുറത്താക്കി എൽ.ഡി.എഫ് ഭരണം പിടിച്ചിരുന്നു. രണ്ട് വർഷങ്ങൾക്ക് ശേഷം സമാനമായ രീതിയിൽ ആണ് ഇപ്പോൾ യൂ. ഡി. എഫിന് ഭരണം ലഭിച്ചത്. സംഘർഷ സാധ്യത ഉള്ളതിനാൽ യൂ. ഡി. എഫ് അംഗങ്ങൾ നൽകിയ ഹൈകോടതിയുടെ ഉത്തരവ് പ്രകാരം യു. ഡി. എഫ് അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും പോലീസ് വൻ സുരക്ഷ ഒരുക്കിയിരുന്നു. പുല്ലാട് അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രിക്കൾച്ചർ അമ്പിളി ആയിരുന്നു റിട്ടേണിംഗ് ഓഫീസർ.





























