റാന്നി: റാന്നി വലിയ പാലത്തിൽ നിന്നും പമ്പാനദിയിലേക്ക് ചാടിയ വീട്ടമ്മയ്ക്ക് വേണ്ടി തെരച്ചിൽ തുടരുന്നു. ഞാറാഴ്ച രാത്രി 9 മണിക്ക് ശേഷമാണ് പന്തളം മണക്കാല കളവേലി തെക്കേതിൽ ശിവശങ്കരപിള്ളയുടെ ഭാര്യ ജയലക്ഷ്മി (44) നദിയിലേക്ക് ചാടിയത്. രാത്രിയിൽ പാലത്തിൻ്റെ കൈവരിയിലിരിക്കുന്ന സ്ത്രീയെ കണ്ട കാറിൽ വന്ന യാത്രക്കാർ വാഹനം നിർത്തിയപ്പോഴേക്കും ചാടിയതായി പറയുന്നു. പാലത്തിൻ്റെ കരയിൽ ഉപേക്ഷിക്കപ്പെട്ട പേഴ്‌സിൽ നിന്ന് റാന്നി പോലീസ് കണ്ടെടുത്ത മൊബൈൽ ഫോൺ പരിശോധിച്ച് അന്വേഷിച്ചപ്പോഴാണ് ബന്ധുക്കളെ കണ്ടെത്താൻ കഴിഞ്ഞത്. വിവരം അറിഞ്ഞ് നദിക്കരയിലെത്തിയ പോലീസും അഗ്നിശമ സേനയും തെരച്ചില്‍ നടത്തിയിരുന്നു.
ഇന്നു രാവിലെ വീണ്ടും തെരച്ചില്‍ തുടങ്ങിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഞാറാഴ്ച രാവിലെ മകൻ പഠിക്കുന്ന വെച്ചൂച്ചിറ നവോദയ സ്കൂളിൽ മകന് വാങ്ങിയ ഷൂ കൊടുക്കുവാൻ പോയതാണന്നാണ് ബന്ധുക്കൾ പറയുന്നത്. ജയലക്ഷമിയുടെ ഭർത്താവ് പന്തളത്തെ മെഡിക്കൽ സ്റ്റോർ ജീവനക്കാരനാണ്. മൂത്ത മകൻ ജയശങ്കർ വെച്ചൂച്ചിറ നവോദയ സ്കൂളിൽ 9-ാം ക്ലാസിലും ഇളയ കുട്ടി പവിശങ്കർ പന്തളം കോട്ടറ യൂ പി എസ് സ്കൂളിൽ രണ്ടാ ക്ലാസിലും പഠിക്കുന്നു. വീടിനടുത്ത് ബേക്കറിക്കട നടത്തി വരികയായിരുന്നു ജയലക്ഷമി.





























