ന്യൂഡൽഹി : ദേശീയ പരീക്ഷ ഏജൻസി (എൻ.ടി.എ.) നടത്തുന്ന പരീക്ഷകളിൽ വീണ്ടും തകരാർ. ജൂണിലെ യു.ജി.സി.- നെറ്റ് സോഷ്യോളജി, ഇംഗ്ലീഷ് പരീക്ഷയിൽ ഗുരുതര പിഴവുകളും മുൻവർഷത്തെ ചോദ്യങ്ങളുടെ ആവർത്തനവുമുണ്ടെന്നാണ് പരാതി. എൻ.ടി.എ. ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ജൂൺ 30-ന് നടന്ന യു.ജി. സി.-നെറ്റ് സോഷ്യോളജി പരീക്ഷയിൽ പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞരുടെ പേരുകളിലടക്കം ഒട്ടേറെ തെറ്റുകളുണ്ടെന്ന് വിദ്യാർഥികൾ ആരോപിച്ചു. ‘സോഷ്യൽ’ എന്ന പദം പോലും ‘ഓവൽ’ എന്നാണ് നൽകിയത്. വ്യാകരണപ്പിഴവുകളും ഹിന്ദി പരിഭാഷയിൽ ഒട്ടേറെ അപാകങ്ങളും ഉണ്ടായിരുന്നു. ചില ചോദ്യങ്ങൾ പാഠ്യപദ്ധതിക്കു പുറത്തുള്ളതായിരുന്നെന്നും 2024-ലെ യു.ജി.സി.-നെറ്റ് പരീക്ഷാ പരാതിയുണ്ട്.
ഇംഗ്ലീഷിന്റെ 150 ചോദ്യങ്ങളിൽ 67 എണ്ണം മുൻവർഷത്തെ ചോദ്യങ്ങളുടെ ആവർത്തനമാണെന്ന ആരോപണമുണ്ട്. ഉത്തരങ്ങളുടെ ക്രമത്തിലും മാറ്റമില്ല. എൻ.ടി.എ. നേരിട്ട് നടത്തുന്ന പരീക്ഷകളിൽ ഗുരുതര വീഴ്ചകൾ തുടരുകയാണെന്നും എൻ.ടി.എ.യെ പരിഷ്‌കരിക്കേണ്ട ഉത്തരവാദിത്വമുള്ള മന്ത്രി ധർമേന്ദ്ര പ്രധാൻ തികഞ്ഞ പരാജയമാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് പരിഹസിച്ചു. അദ്ദേഹം പദവിയിൽ തുടരുന്നത് ജനാധിപത്യത്തിന് കളങ്കമാണെന്ന് ജയറാം രമേഷ് കുറ്റപ്പെടുത്തി.





























