കോഴിക്കോട്: മുസ്‍ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രവർത്തകസമിതിയിൽ പിഎംശ്രീ നിലപാട് മാറ്റത്തിൽ വിമർശനം. ലീഗ് ശക്തമായി എതിർത്ത പദ്ധതിയുമായി മുന്നോട്ടു പോകുന്നത് ശരിയല്ല. മദ്യനയത്തിൽ മുഖ്യമന്ത്രിക്കൊപ്പം എന്ന ഷാജിയുടെ പരാമർശം ശരിയായില്ല. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ ജില്ലയ്ക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്നും അംഗങ്ങൾ വിമർശിച്ചു. പിഎം ശ്രീ വിഷയത്തില്‍ നല്ല ജാഗ്രത വേണമെന്നും കാവിവത്കരണത്തിനുള്ള സാധ്യതയുണ്ടെങ്കില്‍ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ തന്നെ ആലോചിക്കണമെന്നും മുസ്‌ലിം ലീഗ് എംഎല്‍എമാര്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷത്തായിരിക്കുമ്പോള്‍ പിഎം ശ്രീ പദ്ധതിയെ ശക്തമായി എതിര്‍ത്ത ലീഗ് ഭരണപക്ഷത്തെത്തിയപ്പോള്‍ മൗനത്തിലാണെന്ന വിമര്‍ശനമുയര്‍ന്നിരുന്നു.
ഇതോടൊപ്പം, എംഎസ്എഫും യൂത്ത് ലീഗും മുസ്‌ലിം സംഘടനകളും നിലപാട് കടുപ്പിച്ചതും ലീഗിനെ സമ്മര്‍ദത്തിലാക്കിയിരുന്നു. മുന്‍ സര്‍ക്കാര്‍ ഒപ്പുവെച്ച കരാറെന്ന സാങ്കേതികത്വവുമായി മുന്നോട്ട് പോകുന്നതില്‍ ലീഗിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് തന്നെ എതിര്‍പ്പുണ്ട്.






























