ലണ്ടൻ: കുട്ടികളുടെ സ്മാർട്ട്‌ഫോണുകളിലൂടെയും ടാബ്‌ലെറ്റുകളിലൂടെയും നഗ്നചിത്രങ്ങളും അശ്ലീല സന്ദേശങ്ങളും പ്രചരിക്കുന്നത് പൂർണ്ണമായി തടയാൻ ആപ്പിൾ, ഗൂഗിൾ തുടങ്ങിയ ആഗോള സാങ്കേതികവിദ്യാ ഭീമന്മാർക്ക് മൂന്ന് മാസത്തെ അന്ത്യശാസനം നൽകി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ. 16 വയസിന് താഴെയുള്ളവര്‍ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ നിരോധിക്കാനുള്ള നീക്കത്തിലേക്ക് കെയ്മര്‍ കടക്കുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ആപ്പിള്‍, ഗൂഗിള്‍ പോലുള്ള ഭീമന്‍ കമ്പനികളോടാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം.
‘കുട്ടികളെ ലൈംഗിക ചിത്രങ്ങള്‍ അയക്കുന്നതിനും സ്വീകരിക്കുന്നതിനും നിയന്ത്രിക്കുന്ന രീതിയിലുള്ള സംവിധാനങ്ങള്‍ അവതരിപ്പിക്കണമെന്ന് ഈ രാജ്യത്തെ ടെക് കമ്പനികളോട് ഞാന്‍ ആവശ്യപ്പെടുന്നു. ഇത് വലിയ വെല്ലുവിളിയുള്ള കാര്യമല്ല’, അദ്ദേഹം പറഞ്ഞു.മൂന്ന് മാസത്തിനുള്ളില്‍ കമ്പനികള്‍ പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ കമ്പനികളെ നിര്‍ബന്ധത്തിലാക്കുന്ന നിയമനിര്‍മാണങ്ങള്‍ നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതുമല്ലെങ്കില്‍ പിഴ ചുമത്തുകയോ മുതലാളിമാരുടെ പേരില്‍ ക്രിമിനല്‍ കുറ്റം ചുമത്തുകയോ ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കുന്നതിന് ഗൂഗിള്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഗൂഗിള്‍ പ്രതികരിച്ചു. വിഷയത്തില്‍ ആപ്പിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.





























