ന്യൂഡൽഹി : ഇംഗ്ലീഷ് ചാനലിൽവെച്ച് ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത എണ്ണക്കപ്പലിന്റെ ഇന്ത്യൻ ക്യാപ്റ്റനെ ബലിയാടാക്കുകയാണെന്ന് ഭാര്യയുടെ പ്രതികരണം. ഉപരോധങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് ബ്രിട്ടനിൽ വിചാരണ നേരിടുന്ന 38-കാരനായ അജിത് പന്തിനെക്കുറിച്ചാണ് ഭാര്യ റിതുവിന്റെ തുറന്നുപറച്ചിൽ. കുറ്റം തെളിയിക്കപ്പെട്ടാൽ പത്തുവർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് അജയ് പന്തിനെതിരേ ചുമത്തിയിട്ടുള്ളത്. തന്റെ ഭർത്താവ് തെറ്റായ സമയത്ത് തെറ്റായ സ്ഥലത്ത് അകപ്പെടുകമാത്രമാണ് ചെയ്തതെന്നാണ് ഭാര്യ വ്യക്തമാക്കുന്നത്. ജൂൺ 14-നാണ് ഉപരോധം നേരിടുന്ന ‘സ്മിർട്ടോസ്’ എന്ന എണ്ണക്കപ്പലിലേക്ക് ബ്രിട്ടീഷ് കമാൻഡോകൾ ഹെലിക്കോപ്ടറിൽനിന്നിറങ്ങി കപ്പൽ കസ്റ്റഡിയിലെടുത്തത്.
യുക്രൈൻ അധിനിവേശത്തിനുശേഷം റഷ്യയ്ക്കുമേൽ ചുമത്തിയ ഉപരോധങ്ങൾ മറികടക്കാനുപയോഗിക്കുന്ന ഷാഡോ ഫ്‌ലീറ്റ് എന്ന രഹസ്യ ശൃംഖലയുടെ ഭാഗമാണ് ഈ കപ്പലെന്നാണ് ആരോപണം. റഷ്യയിലെ ഉസ്റ്റ്-ലൂഗ തുറമുഖത്തുനിന്ന് ജൂൺ അഞ്ചിന് പുറപ്പെട്ട കപ്പൽ ഈജിപ്തിലെ പോർട്ട് സെയ്ദിലേക്ക് പോകുന്നതിനിടെ ജൂൺ 14-നാണ് ഇംഗ്ലീഷ് ചാനലിൽവെച്ച് ബ്രിട്ടൻ തടഞ്ഞത്. അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഈ നടപടിയെ റഷ്യയ്‌ക്കേറ്റ വലിയ തിരിച്ചടിയെന്നാണ് വിശേഷിപ്പിച്ചത്. ജാമ്യം നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് അജയ് പന്ത് ജയിലിൽ മാനസികമായി തകർന്നിരിക്കുകയാണെണ് റിതു പറഞ്ഞു. ഫോൺ കോളിൽ കരഞ്ഞുകൊണ്ട് തന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ 98,000 ടൺ എണ്ണ അടങ്ങിയ ചരക്കിനെക്കുറിച്ച് ക്യാപ്റ്റന് പൂർണ അറിവുണ്ടായിരുന്നെന്നാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നത്. എന്നാൽ കപ്പൽ ഉടമയുടെ നിർദേശങ്ങൾ പാലിച്ച്, ചരക്ക് സുരക്ഷിതമായി എത്തിക്കുക മാത്രമായിരുന്നു അജയ്‌യുടെ ചുമതലയെന്ന് അഭിഭാഷകനും റിതുവും വാദിക്കുന്നു. റഷ്യയുടെ ഉപരോധ ലംഘനങ്ങൾക്കെതിരേ യൂറോപ്യൻ രാജ്യങ്ങൾ നടപടി കർശനമാക്കുന്നതിനിടെ നിർണായക പ്രാധാന്യമുള്ള ഒന്നാണ് ഈ കേസ്. കപ്പലിനേയോ അതിന്റെ ഉടമകളേയോ മാത്രം ലക്ഷ്യമിടുന്നതിനു പകരം ഒരു കപ്പൽ ക്യാപ്റ്റനെതിരേ നേരിട്ട് ഉപരോധ ലംഘന കുറ്റം ചുമത്തുന്ന യൂറോപ്പിലെ ആദ്യ കേസാണിത്.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കൗൺസിലർ ഉദ്യോഗസ്ഥർ അജയ് പന്തിനെ സന്ദർശിച്ച് ക്ഷേമാന്വേഷണം നടത്തിയിട്ടുണ്ട്. കപ്പലിലെ 24 ജീവനക്കാരിൽ ക്യാപ്റ്റനെതിരേ മാത്രമാണ് കുറ്റം ചുമത്തിയത്. മറ്റുള്ളവരെ അവരവരുടെ നാടുകളിലേക്ക് തിരിച്ചയച്ചു.

































