ദില്ലി : രക്തചൊരിച്ചിൽ ഒന്നിനും പരിഹാരമല്ല പ്രശ്നം പരിഹരിക്കാനുള്ള ചർച്ചയാണ് ആവശ്യമെന്ന് യുക്രൈൻ കൂട്ടക്കൊലയെ അപലപിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. യുക്രൈന്‍ കൂട്ടക്കൊലയില്‍ സ്വതന്ത്ര അന്വേഷണം വേണം. ഇന്ത്യ നിന്നത് സമാധാനത്തിന്‍റെ പക്ഷത്താണ്. ഓപ്പറേഷൻ ഗംഗയെ മറ്റ് ഒഴിപ്പിക്കൽ നടപടികളുമായി താരതമ്യം ചെയ്യാനാകില്ല. സുമിയിൽ വലിയ പ്രതിസന്ധി നേരിട്ടു. നേരിട്ടുള്ള ഇടപെടലാണ് പ്രധാനമന്ത്രി നടത്തിയതെന്നും ജയശങ്കര്‍ പാർലമെന്റിൽ പറഞ്ഞു.
റഷ്യൻ സൈന്യം പിന്മാറിയ മേഖലകളിൽനിന്ന് ഇതുവരെ കണ്ടെടുത്തത് 420 മൃതദേഹങ്ങൾ ആണ്. മിക്കതും കൈകാലുകൾ ബന്ധിച്ച നിലയിൽ ആയിരുന്നു. കുടുംബത്തെ ഒന്നാകെ കുഴിച്ചുമൂടിയ കൂട്ടകുഴിമാടങ്ങളും കണ്ടെത്തി. യുദ്ധകാലത്തെ എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചുളള കൊടും ക്രൂരത പുറത്തുവന്നതോടെ റഷ്യക്ക് എതിരെ പ്രതിഷേധം ഇരമ്പുകയാണ്. കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ അമേരിക്കയും യൂറോപ്യൻ യൂണിയനും റഷ്യക്കുമേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി.