നയ്പിഡോ: മ്യാൻമർ തീരത്ത് സമീപദിവസങ്ങളിലുണ്ടായ രണ്ട് വ്യത്യസ്ത ബോട്ട് അപകടങ്ങളിൽപെട്ട് 500-ലധികം പേർ മരിച്ചതായി യുഎൻ ഏജൻസികൾ. അപകടത്തിൽപെട്ടവരിൽ ഭൂരിഭാഗവും റോഹിങ്ക്യൻ അഭയാർഥികളാണ്. അന്താരാഷ്ട്ര കുടിയേറ്റ സംഘടന, യുഎൻ അഭയാർഥി ഏജൻസി എന്നിവർ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ജൂൺ അവസാനത്തോടെ മ്യാൻമറിലെ രഖൈൻ സംസ്ഥാനത്തുനിന്നാണ് രണ്ട് ബോട്ടുകളും യാത്ര തിരിച്ചത്. ഇതിൽ 250 ഓളം യാത്രക്കാരുണ്ടായിരുന്ന ആദ്യ ബോട്ടുമായുള്ള ആശയവിനിമയം പുറപ്പെട്ട് കുറച്ച സമയത്തിനകം തന്നെ നഷ്ടപ്പെടുകയായിരുന്നു. 280-ലധികം ആളുകളുമായി സഞ്ചരിച്ച രണ്ടാമത്തെ ബോട്ട് ജൂലൈ എട്ടിന് മ്യാൻമറിലെ അയ്യർവാടി തീരത്തിന് സമീപം മുങ്ങിയതായാണ് റിപ്പോർട്ട്.
അടുത്തകാലത്തുണ്ടായ അപകടങ്ങൾക്ക് മുമ്പ് തന്നെ ആൻഡമാൻ കടലിലും ബംഗാൾ ഉൾക്കടലിലുമായി മുന്നൂറിലധികം റോഹിങ്ക്യൻ-ബംഗ്ലാദേശ് സ്വദേശികളെ കാണാതാവുകയോ മരണപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് യുഎൻ വ്യക്തമാക്കി. പ്രതികൂല കാലാവസ്ഥയും പലായനവുംവലിയ തോതിലുള്ള സുരക്ഷാഭീഷണിയും കനത്ത മഴയും കടൽക്ഷോഭവുമുള്ള മൺസൂൺ കാലയളവിൽ സാധാരണയായി റോഹിങ്ക്യകൾ ഇത്തരം അപകടകരമായ കടൽയാത്രകൾ ഒഴിവാക്കാറുള്ളതാണ്. മേഖലയിലുണ്ടായ കടുത്ത പ്രകൃതിക്ഷോഭവും വെള്ളപ്പൊക്കവും ഈ യാത്രകളുടെ അപകടസാധ്യത ഇരട്ടിയാക്കിയതായി യുഎൻ ഏജൻസികൾ ചൂണ്ടിക്കാണിക്കുന്നു.





























