ഇറാൻ : ലോകത്തിന് ആശ്വാസം നൽകുന്ന അമേരിക്ക-ഇറാൻ ധാരണ മുന്നോട്ടു കൊണ്ടു പോകാൻ മുന്നിലുള്ളത് വലിയ വെല്ലുവിളികളാണ്. സ്വന്തം രാജ്യാതിർത്തിക്ക് പുറത്തും ഇറാനും ഇസ്രയേലിനും അമേരിക്കയ്ക്കുമുള്ള താൽപര്യങ്ങളും സ്വാധീനവുമാണ് അതിലെ പ്രധാന പ്രശ്നം. ഏതു നിമിഷവും തർക്കം ഉടലെടുക്കാവുന്ന ഒട്ടേറ ഘടകങ്ങൾ നിലവിലെ ധാരണയിലുണ്ട്. ഹോർമൂസിൽ പണമീടാക്കുമെന്ന് ഇറാൻ ഉറപ്പിച്ചതോടെ ലോകത്ത് മറ്റു കടലിടുക്കുകളിലും ഇതേ സ്ഥിതി ആവർത്തിച്ചേക്കും. ഇറാന്റെ പ്രതിരോധ അച്ചുതണ്ടും, അതിന്റെ സേനകളും പലസ്തീനിലും സിറിയയിലും ലബനനിലും ഇറാഖിലും ഉൾപ്പടെ പരന്നു കിടക്കുന്നു. ഗാസയിൽ ഹമാസ്, ലബനനിൽ ഹിസ്ബുള്ള, യമനിൽ ഹൂത്തികൾ. ഇറാൻ അനുകൂല തീവ്ര നിലപാടുള്ളവർക്കും ഇസ്രയേലിനും നിലവിലെ ധാരണ ദഹിച്ചിട്ടില്ലാത്തതിനാൽ ഇവരിൽ ആരുമായും ഇസ്രയേലും തമ്മിൽ ഏത് നിമിഷവും പ്രകോപനമുണ്ടാകാം.
നിലവിൽ ചെങ്കടലിൽ കപ്പലുകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾക്ക് പിറകിലാരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇസ്രയേലാകട്ടെ ലബനനിലും ഗാസയിലും സിറിയയിലും നിലവിലുള്ള മേഖലകളിൽ നിന്ന് പിന്നോട്ട് മാറില്ലെന്ന നിലപാടിലാണ്. മിസൈൽ ശേഷി നിയന്ത്രിക്കുന്നതും മേഖലയിലെ മറ്റു സംഘങ്ങൾക്ക് നൽകുന്ന പിന്തുണയും കരാറിലില്ലാത്തത് ഇസ്രയേലിന് തിരിച്ചടിയാണ്. ഇസ്രയേൽ വെറുതെയിരിക്കില്ലെന്ന് ഉറപ്പാണ്.




























