കോയമ്പത്തൂർ: മദ്യക്കുപ്പിയിലെ ക്യുആർ കോഡ് സ്കാൻചെയ്യാൻ പറ്റാത്തതുമൂലം കോയമ്പത്തൂർ ഡിവിഷനിൽ 15 കോടി രൂപയുടെ മദ്യം കെട്ടിക്കിടക്കുന്നു. ഡിവിഷനിലെ ടാസ്‌മാക് ഷോപ്പുകളിൽ വിതരണം ചെയ്ത മദ്യക്കുപ്പികളാണ് വിൽക്കാനാവാതെ പീളമേട്ടിലെ ഗോഡൗണിലേക്ക് തിരിച്ചയച്ചിരിക്കുന്നത്. ക്രമക്കേടുകൾ തടയുന്നതിനും മദ്യവില്പനയുടെ കൃത്യമായ കണക്കെടുക്കാനും വേണ്ടിയാണ് മദ്യക്കുപ്പികളിൽ ക്യുആർ കോഡുകൾ പതിച്ചത്. ടാസ്‌മാക് ഷോപ്പുകളിൽ മദ്യം വിൽക്കുന്നതിനു മുൻപ് ജീവനക്കാർ ക്യുആർ കോഡ് സ്‌കാൻ ചെയ്യണം. എന്നാൽ, അടുത്തിടെ വിതരണത്തിനെത്തിയ മദ്യക്കുപ്പികളിൽ പലതിലും സ്‌കാനിങ് പറ്റുന്നില്ലെന്ന് ജീവനക്കാർ പറയുന്നു.
സ്‌കാൻ ചെയ്യാൻ പറ്റാത്ത കുപ്പികൾ തിരിച്ചയയ്‌ക്കാനാണ് അധികൃതർ പറയുന്നത്. ഇതോടെയാണ് ഓരോ ഷോപ്പിലും സ്‌കാൻ ചെയ്യാൻ പറ്റാത്ത മദ്യക്കുപ്പികൾ ഗോഡൗണിലേക്ക് തിരിച്ചയയ്ക്കാൻ തുടങ്ങിയത്. ഏതാണ്ട് 15 കോടിരൂപ വിലവരുന്ന മദ്യം പീളമേട്ടിലെ ടാസ്‌മാക് ഗോഡൗണിലുണ്ടെന്ന് അധികൃതർതന്നെ സമ്മതിക്കുന്നു. ക്യുആർ കോഡ് സ്‌കാൻചെയ്യാൻ പറ്റാത്ത സംഭവം ശരിയാണെന്ന് ടാസ്‌മാക് സീനിയർ റീജണൽ മാനേജർ ആർ. ഗോവിന്ദരസ് പറയുന്നു. സ്‌കാനിങ് മെഷീനിലെ സാങ്കേതിക പ്രശ്നമാണ് കാരണം. കുപ്പികളിലെ ക്യുആർ കോഡ് ശരിയാക്കിയശേഷം മദ്യക്കുപ്പികൾ വീണ്ടും ടാസ്‌മാക് ഷോപ്പുകളിൽ വിതരണത്തിന് നൽകുമെന്ന് അദ്ദേഹം പറഞ്ഞു.






























