തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയുടെ അടിയന്തര യോഗം പാണക്കാട് ആരംഭിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പി.എം.എ. സലാം, കെ.പി.എ. മജീദ്, അബ്ബാസ് അലി ശിഹാബ് തങ്ങൾ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുക്കുന്നുണ്ട്. യുഡിഎഫ് ചരിത്രഭൂരിപക്ഷത്തിൽ വിജയിച്ചിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതിൽ ലീഗ് എംഎൽഎമാർക്കിടയിൽ കടുത്ത അമർഷമുണ്ട്. മുഖ്യമന്ത്രി ആരെന്നറിയാത്തതിനാൽ കല്യാണ വീടുകളിലോ മരണ വീടുകളിലോ പോലും പോകാൻ കഴിയാത്ത സാഹചര്യമാണെന്ന് നേതാക്കൾ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രി പദവിയിലേക്ക് വി.ഡി. സതീശനെ കൊണ്ടുവരണമെന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്. പൊതുവികാരം മാനിക്കണമെന്നും ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നും ലീഗ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ സോണിയാ ഗാന്ധി സാദിഖലി ശിഹാബ് തങ്ങളെ ഫോണിൽ വിളിച്ചപ്പോഴും ലീഗ് ഇതേ നിലപാട് ആവർത്തിച്ചു. സാധാരണയായി ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച ശേഷമാണ് ലീഗ് നേതൃയോഗം ചേരാറുള്ളത്. എന്നാൽ നിലവിലെ അനിശ്ചിതത്വം കണക്കിലെടുത്ത് അപൂർവ്വമായൊരു അടിയന്തര യോഗമാണ് ഇപ്പോൾ നടക്കുന്നത്. മുഖ്യമന്ത്രിയെ തീരുമാനിച്ച ശേഷം ലീഗ് ആവശ്യപ്പെടേണ്ട വകുപ്പുകളെ കുറിച്ചും ആരൊക്കെ മന്ത്രിമാരാകണം എന്നതിനെ കുറിച്ചും യോഗത്തിൽ പ്രാഥമിക ചർച്ചകൾ നടന്നേക്കും.






























