കോന്നി : കോന്നി മഞ്ഞകടമ്പിൽ കെ എസ് ഇ ബി കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അവ്യക്തത. കോന്നി മെഡിക്കൽ കോളേജ് റോഡ് നിർമ്മാണം നടക്കുന്നതിന്റെ ഭാഗമായി റോഡിലെ ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള ജോലികൾ നടക്കുന്നതിടെ ആയിരുന്നു അപകടം നടന്നത്. എന്നാൽ വൈദ്യുത ലൈനിൽ നിന്നുള്ള പ്രവാഹം പൂർണ്ണമായി വിച്ചേദിച്ച ശേഷമാണ് ഇയാൾ ജോലിക്കായി പോസ്റ്റിൽ കയറിയത് എന്ന് കെ എസ് ഇ ബി അധികൃതർ അവകാശപ്പെടുമ്പോഴും എങ്ങനെ വൈദ്യുതി കടന്നു വന്നു എന്നത് സംബന്ധിച്ച് കെ എസ് ഇ ബി അധികൃതർക്ക് ഉത്തരം നൽകുവാൻ കഴിയുന്നില്ല.
ലൈനിൽ കൂടിയുള്ള വൈദ്യുതി ഓഫ് ചെയ്താലും എം ബി റ്റി കേബിളിൽ കൂടി വരുന്ന വൈദ്യുതി ലൈനിലേക്ക് കടക്കുവാൻ സാധ്യതയുണ്ടെന്നും ഇത് പതിൻമടങ് ശക്തിയോടെ പ്രവഹിക്കുവാൻ സാധ്യതയുണ്ടെന്നും ബന്ധപെട്ടവർ പറയുന്നു. ലൈൻ ഓഫ് ചെയ്തിരുന്നു എങ്കിലും അഞ്ച് മിനിറ്റ് നേരം വൈദ്യുതി പ്രവഹിച്ചതായാണ് അറിയുന്നത്. കൂടാതെ വൈദ്യുതി ലൈനുകൾ ഓഫ് ചെയ്യുമ്പോൾ പ്രദേശത്തെ വീടുകളിൽ ഇൻവർട്ടർ പ്രവർത്തിപ്പിച്ചാലും വൈദ്യുതി പ്രവാഹത്തിന് സാധ്യത ഏറെയാണ് എന്നാണ് ബന്ധപെട്ടവർ പറയുന്നത്. കെ എസ് ഇ ബി സബ് എഞ്ചിനീയർക്ക് മാത്രമാണ് ലൈനിൽ കൂടി വൈദ്യുതി പ്രവഹിക്കുന്നത് സംബന്ധിച്ച ഉത്തരവാദിത്വം. ലൈനിൻ കൂടി വൈദ്യുതി എങ്ങനെ പ്രവഹിച്ചു എന്നതിനെ കുറിച്ച് അന്വേഷണം ആവശ്യമാണ്.





























