ദക്ഷിണാഫ്രിക്ക : അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ അയല്‍ക്കാരായ ബംഗ്ലാദേശിനെതിരെ ടീം ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ബംഗ്ലാദേശ് ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പാകിസ്ഥാനെ സെമിയില്‍ തോൽപ്പിച്ച അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തി. ഒരു മാറ്റവുമായാണ് ബംഗ്ലാദേശ് ഇറങ്ങുന്നത്. മുറാദിന് പകരം അവിഷേക് പ്ലേയിംഗ് ഇലവനിലെത്തി. അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് യുവ ഇന്ത്യ അങ്കത്തിനിറങ്ങുന്നത്. അതേസമയം ആദ്യ ക്രിക്കറ്റ് ലോകകപ്പിന്‍റെ ഫൈനല്‍ ആവേശവുമായാണ് ബംഗ്ലാദേശ് കളത്തിലിറങ്ങുന്നത്.
തോൽവി അറിയാതെയാണ് ഇരുടീമും കിരീടപ്പോരിൽ നേർക്കുനേർ ഏറ്റുമുട്ടുന്നത്. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്ക് മികച്ച റെക്കോര്‍ഡാണുള്ളത്. ഇതുവരെ നാലുതവണ ചാമ്പ്യന്‍മാരായ ഇന്ത്യയാണ് 2018ലെ അവസാന ലോകകപ്പിലും ജേതാക്കള്‍. ടൂര്‍ണമെന്‍റില്‍ ഇതിനകം 312 റണ്‍സ് നേടിയ യശസ്വി ജയ്സ്വാള്‍ ബാറ്റിംഗിലും കാർത്തിക് ത്യാഗി, സുശാന്ത് മിശ്ര, ആകാശ് സിംഗ്, രവി ബിഷ്‌ണോയി എന്നിവര്‍ ബൗളിംഗിലും ഇന്ത്യക്ക് കരുത്താകും. ഇതുവരെ ഏറ്റുമുട്ടിയ മത്സരങ്ങളില്‍ നാലില്‍ ഇന്ത്യയും ഒന്നില്‍ ബംഗ്ലാദേശും വിജയിച്ചു.