തിരുവനന്തപുരം : ഏകീകൃത സിവിൽ കോഡ് രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ഒരു ആയുധമായി തീർന്നു കൊണ്ടിരിക്കുകയാണ്. പാർട്ടികൾ ഏകീകൃത സിവിൽ കോഡിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തുന്നത് 2024-ലെ പാർലമെന്റ് തെരഞ്ഞെടുപ്പ് എന്ന ഒരൊറ്റ ലക്ഷ്യത്തെ മുൻനിർത്തിയാണ്. നിയമം പ്രഖ്യാപിച്ചപ്പോൾ മുതൽ എതിർപ്പ് പ്രകടിപ്പിക്കുന്നവരുടെ പട്ടികയിൽ ഏറ്റവും മുൻനിരയിൽ സ്ഥാനം പിടിച്ചിരിക്കുന്നത് സിപിഎം തന്നെയാണ്. ന്യൂനപക്ഷങ്ങളെ ചേർത്ത് നിർത്തുക അവരുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് സിപിഎമ്മിന്റെ പക്ഷം. കൂടാതെ കോൺഗ്രസ് മൗനം അവലംബിക്കുന്നു എന്ന് ഉയർത്തിക്കാണിച്ച് കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കാനും സിപിഎം ശ്രമിക്കുന്നു. ഏകീകൃത സിവിൽ കോഡിനെതിരെ സിപിഎമ്മിന്റെ സമുന്നതരായ നേതാക്കളുടെ അഭിപ്രായങ്ങൾ പുറത്തുവന്നതോടുകൂടി തെരഞ്ഞെടുപ്പ് ബാലറ്റ് മാത്രം ലക്ഷ്യം വെച്ച് നീങ്ങുന്ന സിപിഎമ്മിന്റെ മുഖംമൂടി അഴിഞ്ഞു വീണിരിക്കുകയാണ്.
സിവിൽ കോഡിനെ എതിർത്തുകൊണ്ടുള്ള നിലവിലെ സിപിഎം നിലപാടിന് കെണിയായിരിക്കുന്നത് മുൻപ് ഇ. എം. എസ്, ഇ. കെ നയനാർ, സുശീല ഗോപാലൻ തുടങ്ങിയ ഉന്നത നേതാക്കളുടെ നിലപാടുകളാണ്. ഈ നിയമം വേണമെന്ന കടുത്ത നിലപാടായിരുന്നു ഈ നേതാക്കൾ സ്വീകരിച്ചത്. 1985 കാലഘട്ടത്തിൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ഷാബാനു കേസിന്റെ വിധി വന്നതോടെയാണ് ഇ എം എസ് സിപിഎം നയം വ്യക്തമാക്കിയത്. അന്നത്തെ മുഖ്യധാര മാധ്യമങ്ങളിൽ എല്ലാം ഇഎംഎസ് തന്റെ നിലപാട് പ്രഖ്യാപിക്കുകയുണ്ടായി. കൂടാതെ ഇ കെ നയനാർ ദേശാഭിമാനിയിൽ എഴുതിയ ‘മാറ്റുവിൻ ചട്ടങ്ങളെ ‘എന്ന ലേഖനത്തിന്റെ മുഖ്യ വിഷയവും ഏകീകൃത സിവിൽ കോഡ് നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു. 1985 മുതലുള്ള പല കാലഘട്ടങ്ങളിലും ഇ എം എസ് ഏകീകൃത സിവിൽ കോഡിനെതിരെ വാദിച്ചിരുന്നതായും മാധ്യമങ്ങളുടെ പക്കൽ തെളിവുകളുണ്ട്. പിന്നാലെ ജനാധിപത്യ മഹിള അസോസിയേഷൻ ജനറൽ സെക്രട്ടറിയായിരുന്ന സുശീല ഗോപാലനും നിയമത്തെ പിന്തുണച്ചുകൊണ്ട് പ്രഖ്യാപനങ്ങൾ നടത്തുന്നുണ്ട്. 1985ൽ കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ് പാർട്ടിക്കെതിരെ നിയമം നടപ്പിലാക്കാത്തതിന് കോൺഗ്രസ് പ്രചാരണവും നടത്തിയിരുന്നു.
മുൻകാലഘട്ടങ്ങളിലെയും വർത്തമാന കാലഘട്ടങ്ങളിലെയും സിപിഎമ്മിന്റെ നിലപാടിലുള്ള അന്തരം പ്രതിപക്ഷ പാർട്ടികൾ ചോദ്യം ചെയ്യുമ്പോൾ ചരിത്ര നിലപാടുകളെ തിരുത്തിക്കുറിച്ച് ന്യൂനപക്ഷങ്ങളെ ചേർത്തു നിർത്തുക എന്ന നിലപാടിലാണ് സിപിഎം. ചുരുക്കി പറഞ്ഞാൽ ന്യൂനപക്ഷങ്ങളുടെ തോളിൽ കയ്യിട്ടു കൊണ്ട് വോട്ട് നേടിയെടുക്കുക. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ സിപിഎം നിലപാടിന് ഒപ്പം നിന്നവരുടെ അനുഭവങ്ങൾ ഈ ഘട്ടത്തിൽ കണ്ടില്ലെന്ന് നടിക്കാൻ ആവില്ല. സമരം ചെയ്ത 835 പേർക്കെതിരെയും നിലവിൽ കേസുകൾ ഉണ്ട്. ഇത് പിൻവലിക്കുമെന്ന് സർക്കാർ നിയമസഭയിൽ ഉറപ്പു നൽകിയിട്ടും അത് വെള്ളത്തിൽ വരച്ച വര പോലെയായി. അതിനാൽ തന്നെ സിപിഎം ആഹ്വാനം ചെയ്യുന്ന പ്രക്ഷോഭങ്ങളിലേക്ക് ഇറങ്ങിത്തിരിക്കുന്നവർ ഒന്ന് കരുതി ഇരുന്നാൽ നന്നാവും. വ്യക്തി നിയമത്തിനെതിരെ പ്രചാരണം നടത്തി വർഗീയതയ്ക്ക് വഴിയൊരുക്കുന്നത് തെറ്റായ കാഴ്ചപ്പാട് ആണെന്നാണ് ഇ കെ നയനാർ പറഞ്ഞതെങ്കിലും അതിനെ ഭേദിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെച്ച് വർഗീയത ആയുധമാക്കാനാണ് സിപിഎം നീക്കം.





























