തിരുവനന്തപുരം : സ്‌കൂൾ തുറക്കുമ്പോൾ ക്ലാസുകൾ മൂന്നിലൊന്ന് കുട്ടികളെ വെച്ച് നടത്താൻ ആലോചന. യൂണിഫോമും ഹാജറും നിർബന്ധമായിരിക്കില്ല. വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിലാണ് അധ്യാപക സംഘടനകൾ ആവശ്യങ്ങൾ ഉന്നയിച്ചത്. ആദ്യഘട്ടത്തിൽ ഒരു ഷിഫ്റ്റിൽ 25% വിദ്യാർത്ഥികളെ മാത്രം ഉൾക്കൊള്ളിച്ച് ക്ലാസുകൾ നടത്തണമെന്ന് അധ്യാപക സംഘടനകൾ പറഞ്ഞു.
പ്രൈമറി ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഒരു മാസത്തേക്കെങ്കിലും ബ്രിഡ്ജ് കോഴ്‌സുകൾ സംഘടിപ്പിക്കണമെന്ന് അധ്യാപകർ പറയുന്നു. ഒന്നരവർഷമായി വിദ്യാർത്ഥികൾ വീട്ടിലിരുന്ന് മാനസിക പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ ഹാപ്പിനസ് കരിക്കുലം വേണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. കലാ കായിക മേഖലയ്ക്ക് മുൻഗണന നൽകണം. ഇത് സംബന്ധിച്ച മാർഗരേഖ അടുത്ത മാസം 5 ന് പുറത്തിറക്കും.